
ടെഹ്റാൻ: ലെബനനിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം നടത്തിയതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. യു.എസ് വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ച ഇറാൻ, ലെബനനിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
ഇതോടെ, ഇറാൻ- യു.എസ് ഇടക്കാല സമാധാന കരാർ പ്രതിസന്ധിയിലായി. വ്യാഴാഴ്ചയാണ് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ ഹോർമുസ് ഔദ്യോഗികമായി തുറന്നത്. കപ്പൽ ഗതാഗതം സജീവമായി വരികയായിരുന്നു. ഹോർമുസ് കടക്കരുതെന്ന് മേഖലയിലുള്ള കപ്പലുകൾക്ക് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
യു.എസും ഖത്തറും ഇടപെട്ടതോടെ വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേലും ഹിസ്ബുള്ള ഗ്രൂപ്പും വെടിനിറുത്തലിന് സമ്മതിച്ചത്. എന്നാൽ, രാത്രിയോടെ തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടങ്ങി. 32 പേർ കൊല്ലപ്പെട്ടു. സൈന്യത്തിന് നേരെ ഹിസ്ബുള്ള 50ലേറെ റോക്കറ്റുകൾ തൊടുത്തതിന് തിരിച്ചടി നൽകിയതാണെന്ന് ഇസ്രയേൽ വിശദീകരിച്ചു. തെക്കൻ ലെബനനിൽ നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേലി സൈന്യം പിന്മാറണമെന്ന് ഹിസ്ബുള്ള ആവശ്യപ്പെട്ടു. ലെബനനിൽ ആക്രമണം പാടില്ലെന്നത് ഇറാൻ- യു.എസ് ഇടക്കാല കരാറിലെ വ്യവസ്ഥകളിലൊന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |