
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ വീണ്ടും നാടകീയ ചുവടുമാറ്റവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ വരുതിയിലാക്കാൻ, ഇസ്രയേലുമായി ചേർന്ന് ബോംബാക്രമണം നടത്താനായിരുന്നു ട്രംപിന്റെ നീക്കം. ഇറാനിലെ പവർ പ്ലാന്റുകളിലും റിഫൈനറികളിലും ആണവ കേന്ദ്രങ്ങളിലും ഇന്നലെ അതിശക്ത ആക്രമണം നടത്തുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊടുന്നനെ ആക്രമണ പദ്ധതി റദ്ദാക്കി. ആക്രമണത്തിൽ നിന്ന് പിന്മാറാൻ ഇറാനും ഗൾഫ് രാജ്യങ്ങളും അഭ്യർത്ഥിച്ചെന്നാണ് കാരണം പറയുന്നത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനുമുള്ള ഒരു കരാറിന്റെ അടിസ്ഥാന വിഷയങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, നയതന്ത്ര ശ്രമം പാളിയാൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതുവരെ കാണാത്ത തരത്തിലുള്ള സൈനിക ശക്തിയിൽ തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേ സമയം, ട്രംപിന്റേത് പുതിയ നുണ മാത്രമാണെന്നും തങ്ങൾ ആരോടും ഒന്നും അഭ്യർത്ഥിച്ചിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ പ്രകോപനം റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രംപ് മുമ്പും ഇറാനെതിരെ കടുത്ത ഭീഷണികൾ മുഴക്കിയിട്ടുണ്ടെങ്കിലും അവസാന നിമിഷം മയപ്പെടുത്തിയിരുന്നു.
# സൗദിയുടെ ഇടപെടൽ
പെട്ടെന്നുള്ള ട്രംപിന്റെ ചുവടുമാറ്റത്തിനുപിന്നിൽ സൗദി അറേബ്യയുടെ ശക്തമായ സമ്മർദ്ദം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ശനിയാഴ്ച രാത്രി ട്രംപുമായി ഫോണിൽ സംസാരിച്ചു. ആക്രമണം വ്യാപിച്ചാൽ സൗദി അടക്കം ഗൾഫ് രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാകുമെന്നും സൽമാൻ വ്യക്തമാക്കി.
# ആക്രമണം തത്കാലം റദ്ദാക്കാൻ തീരുമാനിച്ചത് ലോകത്തിന്റെ ഭാവിക്കും ഇറാന്റെ നിലനിൽപ്പിനും വേണ്ടി. പക്ഷേ, അവർ വേഗം കരാറിലെത്തണം.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |