
വിദേശ വിദ്യാർത്ഥികളുടെ കുടുംബത്തെ വിലക്കും
കാൻബെറ: കുടിയേറ്റം കുത്തനെ ഉയർന്ന സാഹചര്യത്തിൽ കർശന വിസാ നിയമങ്ങൾ അവതരിപ്പിച്ച് ഓസ്ട്രേലിയ. വിദേശ വിദ്യാർത്ഥികൾ, സഞ്ചാരികൾ, വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
രാജ്യത്ത് പഠിക്കാനെത്തുന്ന വിദേശികൾക്ക് ഇനി ഒപ്പം പങ്കാളികളെയോ മക്കളെയോ കൊണ്ടുവരാനാകില്ല. പസഫിക്, ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മാത്രം ഇളവ് നൽകും. അക്കാഡമിക് യോഗ്യതാ നിലവാരത്തിൽ ഉയർന്ന തലത്തിലേക്ക് മാറിയാൽ മാത്രമേ വിദ്യാർത്ഥികൾക്ക് വിസ പുതുക്കാൻ കഴിയൂ. വിസ നിലനിറുത്താൻ മാത്രം കോഴ്സുകൾ മാറുന്നവരെ ലക്ഷ്യമിട്ടുള്ളതാണിത്.
വിസിറ്റ് വിസയിലെത്തുന്നവർ രാജ്യത്തിനുള്ളിൽ വച്ച് മറ്റ് വിസകൾക്ക് (താത്കാലിക വർക്ക് വിസ പോലുള്ളവ) അപേക്ഷിക്കാനും അനുവദിക്കില്ല. വിസാ കാലാവധി കഴിഞ്ഞവർ രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിയില്ലെങ്കിൽ നിർബന്ധിത നാടുകടത്തലിനോ തടങ്കലിനോ വിധേയമാക്കപ്പെടും.
#ഘട്ടം ഘട്ടമായി നടപ്പാക്കും
പുതിയ നിയന്ത്രണങ്ങൾ പാർലമെന്റിൽ പാസാകേണ്ടതില്ല. ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ രാജ്യത്തുള്ളവരെ ബാധിക്കില്ല. വിശദമായ മാനദണ്ഡങ്ങളും പ്രാബല്യത്തിൽ വരുന്ന തീയതികളും വരും ആഴ്ചകളിൽ പുറത്തുവിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |