
ബീജിംഗ്: ബോധക്ഷയം മുതൽ പക്ഷാഘാതം വരെ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും പടരുകയാണ്. ബ്രിക്സ് ഉച്ചകോടിക്കിടെ അത്താഴ വിരുന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഷീയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചുതുടങ്ങിയത്. ഷീയ്ക്ക് ഉച്ചകോടിക്കിടെ ബോധക്ഷയം സംഭവിച്ചെന്നും പക്ഷാഘാതം ഉണ്ടായെന്നും വരെ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അവകാശപ്പെട്ടു. ഷീ ഡൽഹിയിൽ നിന്ന് നേരത്തെ മടങ്ങി ബീജിംഗിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെന്ന തരത്തിലും വാദങ്ങൾ ഉയർന്നു. അതേസമയം, ഷീക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതായി ചൈനീസ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിട്ടില്ല. തിരക്കേറിയ നയതന്ത്ര ചർച്ചകളിൽ പങ്കെടുത്ത ക്ഷീണം മൂലം വിശ്രമത്തിനായാണ് ഷീ വിരുന്ന് ഒഴിവാക്കിയത്.
ഉച്ചകോടി പൂർത്തിയാക്കിയ ഷീയ്ക്ക് ഇന്ത്യൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ യാത്ര അയയ്പ്പും നൽകിയിരുന്നു. അടുത്ത ആഴ്ച ഷീ യു.എസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നുണ്ട്. 73 കാരനായ ഷീയുടെ ആരോഗ്യനില സംബന്ധിച്ച് മുമ്പ് പലതവണയും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി അടക്കം നേതാക്കളുടെ സ്വകാര്യ വിവരങ്ങളിൽ ചൈന പ്രതികരിക്കാറില്ല.
# മുന്നറിയിപ്പുമായി ഇന്ത്യ
ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഷീയ്ക്ക് പുറമേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്കും ഉച്ചകോടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ ശക്തമായതോടെ മന്ത്രാലയത്തിന്റെ ഫാക്‌ട് ചെക്ക് യൂണിറ്റ് രംഗത്തെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |