
വാഷിംഗ്ടൺ : മയക്കുമരുന്ന് കടത്തിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് വെനസ്വേലയെ ഒഴിവാക്കി യു.എസ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. 2005 മുതൽ വെനസ്വേല ഈ ലിസ്റ്റിലുണ്ടായിരുന്നു. കൊളംബിയയേയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം താൻ പരിഗണിച്ചേക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ജനുവരിയിൽ മയക്കുമരുന്ന് സംഘത്തലവൻ, ഭീകര ഗ്രൂപ്പ് നേതാവ് എന്നിങ്ങനെ മുദ്റകുത്തി വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും യു.എസ് പിടികൂടിയിരുന്നു. കാരക്കാസിൽ വ്യോമാക്രമണം നടത്തി യു.എസ് പിടിച്ചുകൊണ്ടുപോയ ഇരുവരെയും നിലവിൽ ബ്രൂക്ക്‌ലിനിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വെസ് ആക്ടിംഗ് പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു. ഇടക്കാല സർക്കാരുമായുള്ള സഹകരണം ഗുണം ചെയ്യുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ജൂണിൽ വെനസ്വേലയിലെ കുപ്രസിദ്ധ മാഫിയ സംഘമായ 'ട്രെൻ ഡെ അരഗ്വ'യുടെ തലവനും മയക്കുമരുന്ന് കടത്തുകാരനുമായ നിനോ ഗ്വരേരോയെ (42) ഇടക്കാല സർക്കാരിന്റെ സഹകരണത്തോടെ യു.എസ് വധിച്ചിരുന്നു.
തീവ്ര വലതുപക്ഷ നേതാവ് അബെലാർഡോ ഡീ ലാ എസ്‌പ്രിയേല്ല പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെയാണ് കൊളംബിയയോടുള്ള ട്രംപിന്റെ സമീപനം മയപ്പെട്ടത്. മുൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു. അതേ സമയം, മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഹബ്ബ് / ഉത്പാദക കേന്ദ്രങ്ങൾ ആയി യു.എസ് കണക്കാക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ വെനസ്വേലയും കൊളംബിയയും തുടരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |