
ജോഹന്നസ്ബർഗ്: സീരിയൽ കില്ലർ ഭീതിയിൽ ദക്ഷിണാഫ്രിക്കയിലെ എകുറൂലേനി മുനിസിപ്പാലിറ്റി. ജോഹന്നസ്ബർഗിന് കിഴക്കുള്ള ഇവിടെ ജൂലായ് മുതൽ കൊല്ലപ്പെട്ടത് 9 യുവതികളാണ്. 20നും 40നും ഇടയിൽ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങൾ റോഡരികിലും ആളൊഴിഞ്ഞ തുറസ്സായ പ്രദേശങ്ങളിലും മറ്റുമായാണ് കണ്ടെത്തിയത്.
മിക്കവരുടെയും മൃതദേഹങ്ങൾ നഗ്നമായ നിലയിരുന്നു. ഗുരുതരമായ മുറിവുകളും ശ്വാസംമുട്ടിച്ചതിന്റെയും ലൈംഗികാതിക്രമത്തിന്റെയും ലക്ഷണങ്ങളും കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് ഒമ്പതാമത്തെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലകൾ തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. ഒരാളോ അല്ലെങ്കിൽ ഒരു സംഘമോ തന്നെയോ ആകാം കൊലകൾക്ക് പിന്നിലെന്ന് കരുതുന്നു. എന്നാൽ കൊലയാളിയെ പറ്റിയുള്ള തെളിവുകൾ ലഭിച്ചിട്ടില്ല.
പ്രദേശത്ത് സീരിയൽ കില്ലറുണ്ടാകാമെന്ന ഭീതിയിലാണ് ജനങ്ങൾ. സംഭവങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് നാല് ലക്ഷം റാണ്ട് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. സ്ത്രീകൾക്കെതിരെ രാജ്യത്ത് അതിക്രമങ്ങൾ വ്യാപകമാകുന്നതിനിടെയാണ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണകൂടത്തിനും പൊലീസിനും എതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |