തിരുവനന്തപുരം: സ്വർണാഭരണങ്ങൾ കൈക്കലാക്കി യുവതി വഞ്ചിച്ചതിലുള്ള മനോവിഷമത്തിൽ,വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കൂട്ടുകാരികളിൽ ഒരാൾ മരിച്ചു. മറ്റെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവാണ് (28) മരിച്ചത്.വെങ്ങാനൂർ ചാവടിനട സ്വദേശി ഐശ്വര്യയാണ് ചികിത്സയിലുള്ളത്.
പനങ്ങോട് സ്വദേശിയായ യുവതി ഇവരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ വാങ്ങിയതായും, തിരികെ ചോദിച്ചപ്പോൾ വിറ്റുപോയതായും പറഞ്ഞുവെന്ന് അഞ്ജുവിന്റെ ആത്മഹത്യാകുറിപ്പിലുണ്ട്.ഐശ്വര്യയുടെയും അഞ്ജുവിന്റെയും,അഞ്ജുവിന്റെ മാതാവിന്റെയും ഉൾപ്പെടെ 70 പവനോളം യുവതി കൈക്കലാക്കിയെന്നാണ് അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നത്.
ഇക്കഴിഞ്ഞ 30ന് വൈകിട്ട് ഇരുവരും വിഴിഞ്ഞത്തെ ഒരു ജ്യൂസ് കടയിൽ നിന്ന് ഷാർജ വാങ്ങി അതിൽ വിഷം കലർത്തി കുടിക്കുകയായിരുന്നു.ഛർദിച്ചതോടെ ചാവടിനടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വെങ്ങാനൂരിലെ ആശുപത്രിയിലും ചികിത്സ തേടി.സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും,ചികിത്സയിലിരിക്കെ അഞ്ജു ഇന്നലെ മരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.വിഴിഞ്ഞം പൊലീസ് കേസെടുത്തു.കൂടുതൽ വിവരങ്ങൾ ഫോണിലുണ്ടെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്.മരിച്ച യുവതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഐശ്വര്യയുടെ മൊഴി രാത്രി രേഖപ്പെടുത്തിയെങ്കിലും പൊലീസ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആരോപണ വിധേയായ യുവതി പൊലീസ് നിരീക്ഷണത്തിലാണെന്നും ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.അഞ്ച് വയസുള്ള അഥർവാണ് അഞ്ജുവിന്റ മകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |