
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ നാല് മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കും. ആറു പതിറ്റാണ്ടിലധികം നീണ്ടു നിന്ന പാർട്ടി ബന്ധം മുറിച്ച് യു.ഡി.എഫ് പിന്തുണയിൽ ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ മുഖ്യമന്ത്രി എന്തെല്ലാം സംസാരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി നടത്തിയ 'ചെറ്റത്തരം' എന്ന പരാമർശത്തിൽ, തന്നെ 'ചെറ്റ' എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നുവെന്നും, പാവപ്പെട്ടവന്റെ പുരയുടെ പ്രതീകമാണ് ചെറ്റ എന്നുമായിരുന്നു ജി.സുധാകരന്റെ മറുപടി. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളെയും പ്രസംഗത്തിൽ സുധാകരൻ ചോദ്യം ചെയ്തിരുന്നു. മൂന്നാം സർക്കാർ അധികാരത്തിൽ വരുന്നതിനെക്കാൾ അഭിമാനപ്രശ്നമായി സി.പി.എം കാണുന്നത് അമ്പലപ്പുഴയിലെ വിജയമാണ്. ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തിപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിക്കുന്നത്. ഒരു പാർട്ടി വോട്ട് പോലും സുധാകരനിലേക്ക് പോകരുതെന്ന കരുതലോടെയാണ് അടിത്തട്ട് മുതലുള്ള പ്രവർത്തനം. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജി.സുധാകരന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും, ജനപങ്കാളിത്തവും, മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സി.പി.എമ്മിനെ നിർബന്ധിതരാക്കുകയാണ്. ഇന്ന് രാവിലെ ഹരിപ്പാട് വാർത്താസമ്മേളനത്തിന് ശേഷം 11ന് കായംകുളം, വൈകിട്ട് 3ന് അമ്പലപ്പുഴ, 5ന് കുട്ടനാട്, 6.30ന് അരൂർ മണ്ഡലങ്ങളിൽ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |