
ആലപ്പുഴ: താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ എതിർത്ത് മുൻ മന്ത്രി ജി. സുധാകരൻ. 63 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു.15-ാം വയസിലാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. 1967ൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നു. അദ്ദേഹം അന്ന് തലശേരിയിൽ മാത്രം ഒതുങ്ങി നിന്ന നേതാവായിരുന്നുവെന്നും ആലപ്പുഴയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പ്രചാരണ പരിപാടിയിൽ ജി. സുധാകരൻ പറഞ്ഞു.
തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയത്.. ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നതിൽ യാതൊരു തകരാറുമില്ല. തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വത്തിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലീംലീഗ് ഐക്യമാണ്. അങ്ങനെയാണ് 15 എം.എൽ.എമാരെയും നാല് എം.പിമാരെയും കിട്ടിയത്. കേരളത്തിൽ മാത്രമാണ് യു.ഡി.എഫ്-എൽ.ഡി.എഫ് മത്സരമുള്ളത്. ഇവിടെ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒരു എം.പിയെ മാത്രമാണ് വിജയിപ്പിക്കാനായത്. 2004ൽ 64 എം.പിമാരുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ആറ് എം.പിമാരായി ചുരുങ്ങിയത്. ഇതിൽ വലിയ പങ്ക് പിണറായിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |