
ബി.ജെ.പി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംസ്ഥാനത്ത് എത്തിയപ്പോൾ ' കേരളകൗമുദി 'യുമായി സംസാരിച്ചപ്പോൾ. പ്രസക്ത ഭാഗങ്ങളിൽ നിന്ന്:-
?കേരളത്തിൽ ബി.ജെ.പിയുടെ പ്രതീക്ഷ
ഇത്തവണ സംസ്ഥാനത്തെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം എൻ.ഡി.എ കാഴ്ചവയ്ക്കും. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വ്യക്തമായ പ്ളാനോടെയാണ് പ്രവർത്തനം. വികസിത കേരളമാണ് ബി.ജെ.പിയുടെ ലക്ഷ്യം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിനും ലഭിക്കണം. ഇവിടെ ബി.ജെ.പി സർക്കാർ വന്നാൽ കേരളത്തെ മാറ്റി മറിക്കും.
?എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നത്
പണ്ട് 140 മണ്ഡലങ്ങളിൽ നല്ല സ്ഥാനാർത്ഥികളെ ലഭിക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇന്ന് സ്ഥിതി അതല്ല. എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികളെയാണ് അണി നിരത്തിയത്. എൽ.ഡി എഫിനെയും യു.ഡി.എഫിനെയും ജനങ്ങൾക്ക് മതിയായി. കേരളം ഭരിക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.
?പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അത് എൽ.ഡി.എഫുമായിട്ടുള്ള ഡീലിന്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ആരോപിക്കുകയുണ്ടായി
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്ര തവണ അതെക്കുറിച്ചു പറഞ്ഞു. സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നാണ് അവർ ആവർത്തിച്ചു പറയുന്നത്. രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല.
?രാഹുൽ ഗാന്ധിയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചയാളാണ് താങ്കൾ. ഒരു നേതവെന്ന നിലയിൽ രാഹുലിന്റെ വളർച്ചയെ എങ്ങനെ കാണുന്നു
രാഷ്ട്രീയമായി നോക്കിയാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മത്സരിച്ച മൂന്നു തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടില്ലേ. കോൺഗ്രസ് താഴേക്കു പോവുകയല്ലേ. നരേന്ദ്ര മോദിക്കു ഇന്ത്യയെ സംബന്ധിച്ച വ്യക്തമായ വിഷനുണ്ട്. 21 സംസ്ഥാനങ്ങളിൽ എൻ.ഡി.എ ഭരിക്കുന്നു. മോദിയെപ്പോലൊരു നേതാവ് പ്രതിപക്ഷത്തെ ഏതെങ്കിലും പാർട്ടിയിലുണ്ടോ.
?കോൺഗ്രസ് നേതാവിനെ മാറ്റി പരീക്ഷിക്കണമെന്നാണോ
അതൊക്കെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. ഞാൻ അഭിപ്രായം പറയേണ്ട വിഷയമല്ല.
?കേരളത്തിൽ ക്രൈസ്തവ സമുദായത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്നാൽ,എഫ്.സി.ആർ.എ ബില്ലിന്റെ പേരിൽ തിരിച്ചടിയുണ്ടാകില്ലേ
എഫ്.സി.ആർ.എ ബില്ലിന്റെ പേരിൽ യാതൊരു ആശങ്കയ്ക്കും വകയില്ല. എല്ലാവരുമായി ചർച്ച നടത്തിയെ അവതരിപ്പിക്കൂ. ക്രൈസ്തവരെയൊന്നും ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തികമായിട്ടുള്ള തട്ടിപ്പുകളെയും ബാധിക്കുന്ന വിഷയങ്ങളിലെ ഇത് ബാധകമാവുകയുള്ളൂ. ഒരു എൻ.ജി.ഓയേയും ഇത് ബാധിക്കില്ല. എന്നാൽ,രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കുന്നവരുണ്ട്. അവരെയാണ് ലക്ഷ്യമിടുന്നത്. സി.എ.എ വന്നപ്പോഴും പ്രതിപക്ഷം ഉത്ക്കണ്ഠ പരത്താൻ നോക്കി. എന്നിട്ടെന്തുണ്ടായി?
?കേരളത്തിൽ ഇക്കുറി ആർക്കാണ് ചാൻസ്
ഞങ്ങൾ മത്സരിക്കുന്നത് ജയിക്കാനാണ്. അല്ലാതെ എൽ.ഡി.എഫിനെയോ യു.ഡി.എഫിനെയോ ജയിപ്പിക്കാനല്ല. സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ കോൺഗ്രസിനു ലഭിച്ച സീറ്റുകൾ നോക്കൂ. താഴേക്കല്ലേ സി.പി.എമ്മും താഴേക്കാണ്. ബി.ജെ.പിയാണ് വളർച്ച കാണിക്കുന്നത്. കേരളത്തിലെ ഒന്നാമത്തെ പാർട്ടിയായി ബി.ജെ.പി മാറും.
(അഭിമുഖത്തിന്റെ പൂർണ രൂപം കാണാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |