
കൊച്ചി: എൽ.ഡി.എഫും യു.ഡി.എഫും ഉന്നയിക്കുന്ന 'ഡീൽ" ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മുസ്ലിം വോട്ടുകൾ നേടാനുള്ള ചപ്പടാച്ചി നാടകമാണിത്. യഥാർത്ഥ ഡീൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും രമേശ് 'കേരളകൗമുദി"യോട് പറഞ്ഞു.
?എൻ.ഡി.എയുടെ പ്രതീക്ഷകൾ
എൻ.ഡി.എ ശുഭാപ്തി വിശ്വാസത്തിലാണ്. ഞങ്ങൾ മൂന്നാം ബദലാണ് മുന്നോട്ടുവച്ചത്. അതിന് പ്രസക്തിയുണ്ടെന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യം. ദേശീയതലത്തിൽ കോൺഗ്രസും സി.പി.എമ്മും ഒന്നാണ്. അതിന്റെ പ്രശ്നം ജനത്തിന് ബോദ്ധ്യമായി. കഴിഞ്ഞ ദിവസം ഇന്ത്യാ സഖ്യത്തിലെ നേതാവ് തേജസ്വി യാദവ് ഇരുകൂട്ടർക്കും വേണ്ടി വോട്ടുപിടിച്ചു. അതുകൊണ്ട് എൽ.ഡി.എഫും യു.ഡി.എഫുമല്ലാത്ത ഒരു മുന്നണിക്ക് സാദ്ധ്യതകളേറി. പ്രചാരണരംഗത്ത് പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളുടെ സാന്നിദ്ധ്യമുണ്ടെന്നതും ആത്മവിശ്വാസമാണ്.
?എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണ് എന്നതാണല്ലോ എൻ.ഡി.എയുടെ മുഖ്യപ്രചാരണം
അത് വ്യക്തമാണ്. പ്രത്യേകിച്ച് ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള സീറ്റുകളിൽ പരസ്പര സഹായമുണ്ടെന്ന് അവർ പരസ്യമായി പറഞ്ഞുതുടങ്ങി. ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് എം.എ. ബേബി പ്രസ്താവിക്കുകയും ചെയ്തിരുന്നു. മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഇതുപറഞ്ഞു. ഇത് ഞങ്ങളുടെ പ്രചാരണം ശക്തമാക്കുന്ന ഘടകമാണ്.
?ശബരിമല വിഷയങ്ങൾ പ്രചാരണരംഗത്ത് പ്രകടമാണോ
ശബരിമല സ്വർണക്കൊള്ള,യുവതീ പ്രവേശന കേസുകളിലെ സർക്കാരിന്റെ ഇരട്ടത്താപ്പ് കൃത്യമായി പ്രതിഫലിക്കും. സ്വർണക്കൊള്ളയുടെ കാര്യത്തിൽ എൽ.ഡി.എഫിന്റെ മാത്രമല്ല യു.ഡി.എഫിന്റെ പങ്കിലും ജനങ്ങൾക്ക് സംശയമുണ്ട്. കോൺഗ്രസ് എം.പി അടൂർ പ്രകാശിനെ ചോദ്യം ചെയ്ത ശേഷം ഒന്നും നടന്നിട്ടില്ല. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷപ്പെടുത്താനുള്ള ധാരണയാണിതൊക്കെ എന്നാണ് കാണുന്നത്. അതുകൊണ്ട് സംവാദങ്ങളിൽ ഈ മുന്നണികളെ പ്രതിക്കൂട്ടിലാക്കാൻ ബി.ജെ.പിക്ക് സാധിക്കുന്നുണ്ട്. യുവതീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട് മാറ്റം അന്ന് കൂടെനിന്നവരെപ്പോലും ചൊടിപ്പിച്ചിട്ടുണ്ട്.
?ബി.ജെ.പിയുടെ സ്ഥാനാത്ഥി നിർണയത്തിൽ താങ്കൾക്ക് അതൃപ്തിയുണ്ടെന്ന വാർത്തകളുണ്ടായിരുന്നു
പ്രചാരണ രംഗത്ത് എത്രത്തോളം സജീവമാണ്. അപ്പറയുന്നതിലൊന്നും കാര്യമില്ല. അത് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. എല്ലാ ജില്ലകളിലും ഞാൻ എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |