
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ. പ്രോട്ടോക്കോളിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമാണെന്നും ഇനി ആവർത്തിക്കരുതെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഗവർണർ പറഞ്ഞു. തന്റെ നിർദ്ദേശം അവഗണിച്ചതിന് ഗവർണർ വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. ആദ്യമായാണ് നിയമസഭയിൽ വന്ദേമാതരം ആലപിച്ചത്.
നിയമസഭാ സെക്രട്ടേറിയറ്റ് രാജ്ഭവനിലേക്കയച്ച കാര്യപരിപാടിയിൽ ദേശീയഗാനാലാപനം മാത്രമാണുണ്ടായിരുന്നത്. വന്ദേമാതരം ഉൾപ്പെടുത്തി ഗവർണർ തിരിച്ചയച്ചു. പൊലീസ് ബാൻഡ് വന്ദേമാതരം വായിക്കാൻ പരിശീലിക്കുന്നതിനിടെ ഗവർണറുടെ എ.ഡി.സി, ആറുശ്ലോകങ്ങളും പൂർണമായി വായിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സ്പീക്കർ മുഖ്യമന്ത്രിയെ ഇക്കാര്യമറിയിച്ചു. പതിവായി വായിക്കുന്നതുപോലെ രണ്ട് ശ്ലോകങ്ങൾ പാടാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.
തിരുത്തിയ കാര്യപരിപാടിയിൽ വന്ദേമാതരം എത്ര ശ്ലോകങ്ങൾ പാടണമെന്ന് ഗവർണർ നിർദ്ദേശിച്ചിരുന്നില്ലെന്നും പൊലീസ് ബാൻഡ് വന്ദേമാതരം പൂർണമായി വായിക്കാൻ പരിശീലനം നേടിയിരുന്നില്ലെന്നുമാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ഗവർണറുടെ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം മാത്രമാണുള്ളതെന്നും വിശദീകരിച്ചു.
വന്ദേമാതരം പൂർണമായി ആലപിക്കാത്തതിനെ പ്രതിപക്ഷനേതാവ് പിണറായിവിജയൻ പിന്തുണച്ചു. ഇരുന്ന് കേട്ടാൽ പോലും മതിയെന്നും മുഴുവൻ ചൊല്ലുന്നത് ആർ.എസ്.എസ് അജൻഡയാണെന്നും ചൂണ്ടിക്കാട്ടി.
'പ്രോട്ടോക്കോളിന്റെ ഭാഗം'
നയപ്രഖ്യാപന പ്രസംഗം അവസാനിച്ചയുടനാണ് സ്പീക്കറെ ഗവർണർ അതൃപ്തിയറിയിച്ചത്. ഇക്കാര്യത്തിൽ സർക്കാർ എന്ത് നടപടിയെടുക്കുമെന്ന് താൻ നോക്കുമെന്നും പറഞ്ഞു. ഗവർണറുടെ സാന്നിദ്ധ്യത്തിൽ വന്ദേമാതരം ആലപിക്കുമ്പോൾ പൂർണരൂപത്തിൽ തന്നെ വേണമെന്നത് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
വന്ദേമാതരത്തിൽ
നിലപാടുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കോൺഗ്രസിനും ഐക്യമുന്നണിക്കും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. വന്ദേമാതരം പാടണമെന്നത് കേവലം കീഴ്വഴക്കം മാത്രമാണ്. കിഫ്ബിയെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കും. കിഫ്ബി ബോർഡ് യോഗം ചേർന്നെങ്കിലും അജൻഡകൾ മാറ്റിവച്ചത് ഇതിന്റെ ഭാഗമായാണ്. എൻ.പ്രശാന്ത്, ബി.അശോക് തുടങ്ങിയവരുടെ സസ്പെൻഷൻ പിൻവലിക്കുന്നതിൽ നടപടി സ്വീകരിച്ചുവരികയാണ്. സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് വ്യക്തിപരമായ അവഹേളനത്തിന്റെ പേരിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |