തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമനങ്ങളിലെ ക്രമക്കേടുകളുടെ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി എസ്. അജീതാബീഗം പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകി. ചോദ്യപേപ്പറുകൾ, ഉത്തരക്കടലാസുകൾ, ഉത്തരസൂചിക, മാർക്കിട്ടതിന്റെയും ടാബുലേഷൻ നടത്തിയതിന്റെയും വിവരങ്ങൾ, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക, നൽകിയ മാർക്ക് എന്നിവയെക്കുറിച്ചുള്ള രേഖകളാണ് ഇന്നലെ ആവശ്യപ്പെട്ടത്.
ചോദ്യപേപ്പർ തയ്യാറാക്കിയവരെയോ മൂല്യനിർണയം നടത്തിയവരെയോ കുറിച്ചുള്ള വിവരങ്ങൾ ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടിട്ടില്ല. ബോർഡിലെ മൂന്ന് നിയമനങ്ങളെക്കുറിച്ച് പരാതി നൽകിയ നാലു പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അതുപ്രകാരമുള്ള രേഖകളാണ് ആവശ്യപ്പെട്ടത്. മൂല്യനിർണയത്തിലെ ക്രമക്കേടുകളടക്കം വ്യക്തമാക്കി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകൾ പരാതിക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കമ്മിഷൻ നൽകുന്ന രേഖകളുമായി ഒത്തുനോക്കിയ ശേഷമായിരിക്കും ക്രമക്കേട് സ്ഥിരീകരിക്കുക. അതിനു ശേഷം കേസെടുക്കാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പി.എസ്.സി ആസ്ഥാനത്തെത്തിയാണ് കത്ത് കൈമാറിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ, നിയമന ക്രമക്കേടുകളെക്കുറിച്ച് പുതിയ 10 പരാതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിലെ പരാതിക്കാരെ അടുത്ത ദിവസങ്ങളിൽ മൊഴിയെടുക്കാൻ വിളിപ്പിക്കും. 10 വ്യത്യസ്ത പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചാണ് പരാതികൾ. ഓരോ പരാതികളിലും രേഖകൾക്കായി പ്രത്യേകം കത്ത് നൽകാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |