
ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് സംഭരണ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. വെളിയനാട് കൃഷിഭവൻ പരിധിയിലെ പാടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. രണ്ട് ഡസനിലേറെ പാടശേഖരങ്ങളിലായി 600ലോഡോളം നെല്ലാണ് മഴയും വെയിലുമേറ്റ് കിടക്കുന്നത്. മഴയുടെ ഈർപ്പതോത് കുറയ്ക്കാൻ ഒരു ഏക്കറിലെ നെല്ലിന് 3000 രൂപയോളം കൂലിച്ചെലവ് നൽകി ദിവസവും വെയിലിൽ നിരത്തിയിട്ട് ഉണക്കിയും വൈകിട്ട് മഴ ഭയന്ന് ടാർപോളിനടിയിൽ മാടിക്കൂട്ടിയും കുഴഞ്ഞിരിക്കുകയാണ് കർഷകർ. തിരഞ്ഞെടുപ്പ് കാലമായിട്ടും രാഷ്ട്രീയ കക്ഷികളോ, സർക്കാരോ മില്ലുകാരുടെ നിസഹകരണത്തിൽ ഇടപെടാൻ തയ്യാറാകാത്തത് കർഷകരെ രോഷത്തിലാക്കിയിട്ടുണ്ട്. നിത്യവും നെല്ല് ഉണക്കിക്കൂട്ടേണ്ടിവരുന്നത് കതിർമണികൾ അമിതമായി ഉണങ്ങി തൂക്കക്കുറവിനിടയാക്കുമെന്നതും കർഷകരെ ആശങ്കയിലാക്കുന്നു.
കർഷക പ്രതിഷേധം ശക്തം
1.വെളിയനാട് കൃഷി ഭവൻ പരിധിയിലെ കാട്ടൂർ ഭാഗം 60 ഏക്കറിൽ 12 ലോഡോളം നെല്ല് സംഭരണത്തിന് വിസമ്മതിച്ച് രണ്ടാഴ്ചയായി പാടത്ത് കിടന്നിട്ടും ഗുണനിലവാര പരിശോധയ്ക്ക് പോലും പാഡി മാർക്കറ്റിംഗ് വിഭാഗം തയ്യാറായിട്ടില്ല. തൈപ്പറമ്പ് വടക്ക്, പറമ്പടി പൊന്നാമ്പാക്ക, തൈപ്പറമ്പ് തെക്ക്, കേറാൻമൂല, പൂച്ചാൽ പാടങ്ങളിലും ലോഡ് കണക്കിന് നെല്ല് പാടത്ത് കുന്നുകൂടിയിരിക്കുകയാണ്
2.സംഭരിക്കാൻ സൗകര്യമില്ലെന്നും തൊഴിലാളിക്ഷാമവും പറഞ്ഞ് നിസഹകരിക്കുന്ന നിലപാടിലാണ് മില്ലുകാർ. പാഡി മാർക്കറ്റിംഗ് ഓഫീസിലെ പ്രതിഷേധത്തെ തുടർന്ന് നെല്ല് സംഭരണം ഊർജിതമാക്കാൻ ഉന്നതതല നിർദേശമുണ്ടായിട്ടും, ചോദിക്കുന്ന കിഴിവ് നൽകാൻ തയ്യാറായിട്ടും നെല്ല് ഏറ്രെടുക്കാൻ മില്ലുകാരെത്താത്തതാണ് കുട്ടനാട്ടിലെ ഇപ്പോഴത്തെ പ്രശ്നം
3. തുരുത്തിപ്പാടത്തെ നാലു ലോഡ് നെല്ല് മാത്രമാണ് കഴിഞ്ഞ ദിവസം മില്ലുകാരേറ്രെടുത്തത്. മൂന്നുലോഡോളം നെല്ല് ഇനിയും പാടത്ത് കെട്ടികിടക്കുന്ന സാഹചര്യത്തിൽ കർഷക പ്രതിഷേധം വീണ്ടും ശക്തമായിട്ടുണ്ട്. സംഭരണം അമ്പത് ശതമാനം പോലും പൂർത്തിയാകുംമുമ്പേ ഈ നില തുടരുന്ന സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാനാണ് കർഷകരുടെ ആലോചന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |