കണ്ണൂർ: കോൺഗ്രസ് കക്കാട് മണ്ഡലം സെക്രട്ടറി മുരളി അത്താഴക്കുന്ന് വ്യാജ സീലുകൾ ഉപയോഗിച്ച് തൊഴിൽ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ഗുരുതര ആരോപണം. കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും നിലവിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരിയുടെയും വ്യാജ സീലുകൾ ഉപയോഗിച്ചാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രിതമായ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ ആരോപിക്കുന്നു.
കോർപറേഷൻ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം സ്വീകരിച്ചത്. ഒന്നര വർഷമായി കോൺഗ്രസ് നേതാക്കൾക്കിടയിൽ ഇത് ചർച്ചയായിരുന്നുവെന്നും ചില നേതാക്കൾ ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ ഡി.സി.സിയുടെ വ്യാജ സീൽ പതിച്ച് തട്ടിപ്പിനിരയായ ഒരാൾക്ക് നൽകിയ കുറിപ്പിൽ, 'താങ്കളുടെ അപ്പോയ്‌മെന്റ് ഒക്കെ ആയി, ഇലക്ഷൻ മാനദണ്ഡ പ്രകാരം ഇത് ഒരു അറിയിപ്പായി കരുതുക, വാഗ്ദാനം പുറത്ത് പറയരുത്' എന്ന് എഴുതിച്ചേർത്തിരുന്നു. ഔദ്യോഗിക രേഖ എന്ന് തോന്നിപ്പിക്കാനായി ചുവപ്പ്, പച്ച മഷി ഉപയോഗിച്ച് ലെറ്ററെഴുതി രണ്ട് വ്യാജ സീലുകൾ പതിച്ചാണ് തളിപ്പറമ്പിൽ മറ്റൊരാളെ കബളിപ്പിച്ചത്. ജോലി ഉറപ്പായെന്ന് വിശ്വസിപ്പിക്കാൻ ചില ഇരകൾക്ക് യൂണിഫോം വരെ നൽകിയതായും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |