കാഞ്ഞങ്ങാട്: ആഗ്രഹമുണ്ടെങ്കിൽ പ്രതിഭയ്ക്ക് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി വിജയ്. സ്വന്തം അധ്വാനത്തിൽ ഒരു തോണി നിർമ്മിച്ച് മാതൃകയായിരിക്കുകയാണ് ഈ മിടുക്കൻ.
പുഴയിലൂടെ യാത്ര ചെയ്യാനും പറമ്പിൽ നിന്നും പുഴയിലേക്ക് വീണ് ഒഴുകി വരുന്ന തേങ്ങകൾ ശേഖരിക്കാനും സ്വന്തമായി തോണി ആവശ്യമാണെന്ന് കണ്ടാണ് ഈ കുട്ടി എൻജിനീയർ തോണി നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. വലിയ വില കൊടുത്ത് വാങ്ങുന്നതിനു പകരം സ്വന്തം ചിന്തയും അധ്വാനവും കോർത്തിണക്കി മരപ്പലകയും ഫൈബർ ഷൂസും ഉപയോഗിച്ചാണ് തോണിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ആണി, എംസീൽ, സിൽക്കോൺ, പ്ലാസ്റ്റിക്ക് കുപ്പികൾ എന്നിവയും ഉപയോഗിച്ചിരുന്നു. ഒരു മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. വൈകുന്നേരം സ്കൂൾ വിട്ട് വന്ന് കിട്ടിയ സമയം ഉപയോഗപ്പെടുത്തിയാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
പിതൃസഹോദരൻ അജിയാണ് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയത്. ചെമ്മട്ടംവയൽ ബല്ല പരുത്തി പുഴയിലൂടെ സ്വന്തം അധ്വാനം കൊണ്ട് നിർമ്മിച്ച തോണിയുമായി തുഴഞ്ഞു നീങ്ങുന്ന വിജയിയെ കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനും നിരവധിയാളുകളാണ് എത്തുന്നത്. ബല്ലയിലെ ഓട്ടോ ഡ്രൈവർ മണിയുടെയും സീതയുടെയും മകനാണ് വിജയ്. സഹോദരി: ദീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |