ജില്ലയിൽ 35,982 സീറ്റുകൾ, അർഹത നേടിയവർ 28,723
കൊല്ലം: ജില്ലയിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തെ കണക്ക് പ്രകാരം ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി ആകെ 35,982 സീറ്റുകളുണ്ട്. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 25 മുതൽ സമർപ്പിക്കാം.
ജില്ലയിൽ ഇത്തവണ 28,723 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഹയർ സെക്കൻഡറിയിൽ 31,182 സീറ്റുകളും വി.എച്ച്.എസ്.ഇയിൽ 4,800 സീറ്റുകളുമുണ്ട്. ഹയർ സെക്കൻഡറിയിലെ 532 ബാച്ചുകളിലായി സയൻസ് വിഭാഗത്തിൽ 17,676 സീറ്റുകളും (303 ബാച്ചുകൾ), കൊമേഴ്സിൽ 8,056 സീറ്റുകളും (137 ബാച്ചുകൾ), ഹ്യുമാനിറ്റീസിൽ 5,450 സീറ്റുകളും (92 ബാച്ചുകൾ) നിലവിലുണ്ട്. ഇതിൽ 22,292 മെറിറ്റ് സീറ്റുകളും 8,262 നോൺ മെറിറ്റ് സീറ്റുകളുമാണ്. മുൻ വർഷങ്ങളിലേത് പോലെ സി.ബി.എസ്.ഇ വിദ്യാർത്ഥികളും ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
138 ഹയർ സെക്കൻഡറി സ്കൂളുകളും 52 വി.എച്ച്.എസ്.ഇ സ്കൂളുകളുമാണ് ജില്ലയിലുള്ളത്. ടി.കെ.എം എച്ച്.എസ്.എസ് കരിക്കോട്, ചവറ ജി.ബി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്, അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ്, എം.എസ്.എം എച്ച്എസ്എസ് ചാത്തിനാംകുളം എന്നീ സ്കൂളുകളിലാണ് ഏറ്റവും കൂടുതൽ സീറ്റുകളുള്ളത്.
സേ പരീക്ഷ ജൂൺ ആദ്യവാരം
ഉപരിപഠനത്തിന് അർഹത നേടാത്തവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം തുടങ്ങും. ഫലം അവസാന വാരത്തോടെ പ്രഖ്യാപിക്കും. പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. സേ പരീക്ഷയിലൂടെ പുതുതായി യോഗ്യത നേടുന്നവർക്കും പ്രവേശനം ഉറപ്പാക്കാൻ ആവശ്യമായ സീറ്റുകൾ ജില്ലയിലുണ്ട്. ട്രയൽ അലോട്ട്‌മെന്റിന് ശേഷം മൂന്ന് മുഖ്യ അലോട്ട്‌മെന്റുകൾ നടക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിന് മുൻപായി സേ പരീക്ഷാഫലം വരുന്നതോടെ ആ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരം ലഭിക്കും. ഇതിനു ശേഷവും സീറ്റുകൾ ഒഴിവുള്ള സ്കൂളുകളിൽ സ്പോട്ട് അലോട്ട്‌മെന്റ് നടക്കും. മുൻ വർഷങ്ങളിൽ അഡ്മിഷൻ നടപടികൾ ആഗസ്റ്റ് വരെ പോലും നീണ്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |