കൊല്ലം: പോളയത്തോട് റെയിൽവേ ലെവൽക്രോസ് അടച്ചിട്ടുള്ള ആർ.ഒ.ബി നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജനുവരി അവസാനവാരം റെയിൽവേ ഗേറ്റ് പൂർണമായും അടച്ചതോടെ തുടങ്ങിയ യാത്രാദുരിതം നാലുമാസം പിന്നിട്ടിട്ടും തുടരുകയാണ്.
തുടക്കത്തിൽ കാര്യമായ പ്രവൃത്തികളൊന്നും നടക്കാതിരുന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ റെയിൽവേ ലൈനിന് അപ്പുറമുള്ള ഭാഗത്ത് പൈലിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും നിർമ്മാണം ഇനിയും വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പോളയത്തോട് ജംഗ്ഷൻ വഴിയുള്ള പ്രധാന പാത അടച്ചതോടെ എസ്.എൻ കോളേജ്, കപ്പലണ്ടിമുക്ക്, ഭരണിക്കാവ് റെയിൽവേ ഗേറ്റുകൾ വഴിയാണ് നിലവിൽ വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. എന്നാൽ ഈ ഭാഗങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിക്കേണ്ട ഇടറോഡുകൾക്ക് വീതി കുറവായതിനാൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കാലാവധി 18 മാസം
നിർമ്മാണ കാലാവധി 18 മാസമാണെങ്കിലും നിർമ്മാണം അനന്തമായി നീണ്ടുപോയ ഇരവിപുരം ആർ.ഒ.ബിക്ക് സമാനമായ അവസ്ഥ പോളയത്തോടും ഉണ്ടാകുമോയെന്നാണ് ജനം ചോദിക്കുന്നത്. കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള പ്രാരംഭ ജോലികളിലെ താമസം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. നിർമ്മാണം വേഗത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പൈലിംഗ് പൂർത്തിയാകുന്നതുവരെയെങ്കിലും റെയിൽവേ ഗേറ്റ് താത്കാലികമായി തുറന്നുനൽകണമെന്ന ആവശ്യവും ശക്തമാണ്
വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതോടെ ഇടറോഡുകളെല്ലാം പൂർണമായും സ്തംഭിക്കുകയാണ്. നിലവിൽ പൈൽ ടെസ്റ്റിംഗും പൈപ്പ് ലൈൻ മാറ്റലും പതുക്കെയാണ് നീങ്ങുന്നത്. റെയിൽവേ ഗേറ്റ് താത്കാലികമായെങ്കിലും തുറന്നുനൽകാൻ അധികൃതർ തയ്യാറാകണം.
പ്രദേശവാസികൾ
ലെവൽക്രോസ് അടച്ചതോടെ പോളയത്തോട് - ചായക്കടമുക്ക് റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ വരാതായി. വഴി തിരിച്ചുവിട്ടതോടെ കിലോമീറ്ററുകൾ ചുറ്റേണ്ടി വരുന്നതിനാൽ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. ഇതോടെ വ്യാപാരവും ഇടിഞ്ഞു.
വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |