മലപ്പുറം: വേനലിൽ ജില്ലയിൽ വോൾട്ടേജ് ക്ഷാമം അതിരൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള 411 കോടിയുടെ ദ്യുതി 2.0 പദ്ധതിക്ക് വേഗം കൂട്ടി കെ.എസ്.ഇ.ബി. അടുത്ത വർഷത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കും. 2024-25 സാമ്പത്തിക വർഷം തുടക്കമിട്ട ദ്യുതി പദ്ധതിയിൽ 203.68 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്. 2025-26 സാമ്പത്തിക വർഷം 142.38 കോടിയുടെയും ഈ സാമ്പത്തിക വർഷം 56.13 കോടിയുടെയും പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതികൾ തന്നെ പൂർത്തീകരിക്കാൻ ഏറെയുണ്ട്. ദ്യുതി പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് തിരൂർ ഇലക്ട്രിക്കൽ സർക്കിളിനാണ്. 257.52 കോടിയുടെ പദ്ധതികളാണ് ഇവിടെ മാത്രം നടപ്പിലാക്കുന്നത്. മഞ്ചേരി സർക്കിൾ 113.23 കോടി, നിലമ്പൂർ 40.18 കോടിയുടെ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, കപ്പാസിറ്റി വർദ്ധിപ്പിക്കൽ, ഹൈടെൻഷൻ ലൈനിലെ പഴയ കമ്പികൾ മാറ്റി പുതിയ ലൈൻ നിർമ്മിക്കൽ, ലോ ടെൻഷൻ ലൈനുകളുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികൾ എന്നിവയാണ് പദ്ധതിയിൽ പ്രധാനമായും നടക്കുന്നത്. നിലമ്പൂർ സർക്കിളിൽ 69 ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളുടെ കരാർ ഈ മാസം നൽകിയിട്ടുണ്ട്. പുതിയ 11 കെ.വി ഫീഡറുകൾക്കായി പോൾ സ്ഥാപിക്കുന്നതിന് 11.91 കോടിയുടെ കരാറും ഒപ്പുവച്ചിട്ടുണ്ട്. ഉയർന്ന വോൾട്ടേജ് ലൈനുകളിലെ പഴയ ലൈൻ വയറുകൾ മാറ്റി എ.ബി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വിവിധയിടങ്ങളിൽ പൂരോഗമിക്കുന്നുണ്ട്. തിരൂർ ഇലക്ട്രിക്കൽ സർക്കിളിൽ ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനടക്കം 65.79 കോടിയുടെ പദ്ധതി പുരോഗമിക്കുന്നുണ്ട്.
പുതിയ സബ് സ്റ്റേഷനുകൾ
സബ് സ്റ്റേഷനുകളുടെ കുറവ് വോൾട്ടേജ് ക്ഷാമം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ പുതുതായി 12 സബ് സ്റ്റേഷനുകൾ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് സബ് സ്റ്റേഷനുകളുടെ പ്രവൃത്തി ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. വേങ്ങര, വെങ്ങാലൂർ, പുളിക്കൽ എന്നിവ ഈ സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കും.
ഇലക്ട്രിക്കൽ സർക്കിൾ..................... അനുവദിച്ച തുക(കോടിയിൽ)
തിരൂർ .......................................................... 257.52
മഞ്ചേരി ......................................................... 113.23
നിലമ്പൂർ........................................................ 40.18
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |