
പ്രമാടം : പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരപ്പുകുഴി - പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷൻ - വള്ളിക്കോട് ചള്ളംവേലിപ്പടി റോഡ് ആധുനിക രീതിയിൽ പുനർനിർമ്മിച്ചെങ്കിലും മറൂർ കോന്തനാലിൽപടിയിലെ കൊടുംവളവ് നിവർതാത്തത് കെണിയാകുന്നു. തിരക്കേറിയ റോഡിലെ കൊടുംവളവിൽ പെട്ടെന്ന് വാഹനങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അപകടങ്ങൾ സംഭവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ പുനർനിർമ്മാണ സമയത്ത് വളവ് നിവർത്തി അപകടരഹിതമാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. മറ്റ് ഭാഗങ്ങളിൽ വീതികൂട്ടിയും വളവ് നിവർത്തിയുമൊക്കെയായിരുന്നു നിർമ്മാണം. പ്രദേശവാസികളുടെ നിസഹകരണം മൂലമാണ് ഇവിടെ വളവ് നിവർത്താൻ കഴിയാതിരുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. റോഡ് ഉദ്ഘാടനം നടത്തി ആറ് മാസം പിന്നിടുമ്പോൾ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. മഴ സമയങ്ങളിൽ അപകടസാദ്ധ്യത വർദ്ധിക്കും.
തിരക്കേറെയുള്ള പാത
സ്കൂൾ ബസുകൾ ഉൾപ്പടെ ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് പൂങ്കാവ് ജംഗ്ഷൻ ചുറ്റാതെ കോന്നി, ളാക്കൂർ, മല്ലശേരിമുക്ക് , കിഴവള്ളൂർ, ഇളകൊള്ളൂർ, പുളിമുക്ക്, കുമ്പഴ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതണിത്. കുമ്പഴ - പൂങ്കാവ് റോഡിലെ വട്ടക്കുളഞ്ഞി ഇരപ്പുകുഴിയിൽ നിന്ന് തുടങ്ങി അച്ചൻകോവിലാറ്റിലെ വ്യാഴി കടവ് വഴി, മറൂർ ആൽജംഗ്ഷനിൽ എത്തി പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിലൂടെ പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷനിൽ എത്തി വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ചള്ളേവലിപടിയിൽ എത്തുന്നരീതിയിലാണ് റോഡ് പുനർ നിർമ്മിച്ചത്.
റോഡിന്റെ നിർമ്മാണ ചെലവ് : 7 കോടി രൂപ.
നീളം : 4.5 കിലോമീറ്റർ
1350 മീറ്റർ ഓടയും 2830 മീറ്റർ ഐറിഷ് ഓടയും നിർമ്മിച്ചു.
തകർച്ചയിലായ ആറ് കലുങ്കുകൾ പുനർനിർമ്മിച്ചു.
പുതിയ പൈപ്പ് കൽവർട്ടുകൾ സ്ഥാപിച്ചു.
5.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |