
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. കാലിഫോർണിയയിലെ ടോറൻസ് സ്വദേശി 31വയസ്സുകാരനായ കോൾ തോമസ് അലനാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ തോക്കുധാരിയായ യുവാവിനെ സുരക്ഷാ സേന ഹോട്ടലിന്റെ സുരക്ഷാ പരിധിക്കുള്ളിൽ വെച്ച് തന്നെ തടഞ്ഞുനിർത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് വാഷിംഗ്ടൺ യുഎസ് അറ്റോർണി ജീനൈൻ പീറോ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരണം നടത്തിയിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിൽ തുടരുന്ന പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ജീനൈൻ പീറോ അറിയിച്ചു.
പ്രതിയെ പിടികൂടുന്നതിനിടെ ഒരു സുരക്ഷ ഉദ്യോഗസ്ഥന് വെടിയേറ്റതായും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ട്രംപ് അറിയിച്ചു. പിടികൂടിയതിനു പിന്നാലെയുള്ള പ്രതിയുടെ ചിത്രവും ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിലവിൽ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. യുവാവിന്റെ പക്കൽ നിന്നും തോക്ക് ഉൾപ്പെടെ ചില ആയുധങ്ങൾ കണ്ടെടുത്തതായും ട്രംപ് വ്യക്തമാക്കി. പ്രതി അലൻ സംഭവ സ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നതിന്റെ വിഡിയോകളും ട്രംപ് തന്റെ സോഷ്യൽ മിഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് ഉണ്ടായത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയ വെടിയൊച്ചകൾ കേൾക്കുകയായിരുന്നു. തുടർന്ന് ട്രംപിനെയും ഭാര്യ മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നു. അതേസമയം പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള അതിപ്രധാന വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിനിടെയുണ്ടായ ഈ സുരക്ഷാ വീഴ്‌ച യുഎസ് ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. കനത്ത സുരക്ഷാ പരിശോധനകൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് ആയുധവുമായി ഒരാൾക്ക് എങ്ങനെ പ്രവേശിക്കാനായി എന്നത് സംബന്ധിച്ച് എഫ്.ബി.ഐയും സീക്രട്ട് സർവീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |