
പൂനെ: ആഗോളതലത്തിലെ ഇന്ധന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ജിയോതെർമൽ എനർജി (ഭൗമതാപോർജ്ജം), നാച്ചുറൽ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് വിദഗ്ധർ. പുനെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന വാർഷിക ജിയോതെർമൽ സംഗമമായ 'മാഗ്മ 2026'-ലാണ് ഈ നിർദ്ദേശം ഉയർന്നത്. സൗരോർജത്തിനും പവനോർജത്തിനും പുറമെ, വർഷത്തിൽ 24 മണിക്കൂറും ലഭ്യമാകുന്ന ജിയോതെർമൽ പോലുള്ള സ്രോതസ്സുകൾ വികസിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിവിധ ആഗോള സംഘടനകളിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏകദേശം 10 ജിഗാവാട്ടിലധികം ജിയോതെർമൽ ഊർജ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്ക് ജിയോതെർമൽ എനർജിയുടെ വികസനം വളരെ പ്രധാനമാണെന്നും അതിനായി തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ചടങ്ങിലെ മുഖ്യാതിഥിയും സെറോസ് എനർജി മാനേജിംഗ് ഡയറക്ടറുമായ ഡോ. ആശിഷ് അഗർവാൾ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ പര്യവേക്ഷണ മേഖലയിലെ വെല്ലുവിളികൾ കുറയ്ക്കാനും പദ്ധതികൾ സാമ്പത്തികമായി ലാഭകരമാക്കാനും സഹായിക്കുമെന്നും വിദഗ്ധർ പറഞ്ഞു. പരമ്പരാഗത രീതികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ നാച്ചുറൽ ഹൈഡ്രജൻ ഖനനം ചെയ്യാമെന്നത് ഇന്ത്യയുടെ ഊർജ്ജ മിശ്രിതത്തിൽ നിർണ്ണായക മാറ്റമുണ്ടാക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ആൻഡ് എനർജി ഡയറക്ടർ ഡോ. ശാലിവാഹൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |