
കൊച്ചി: ഇന്ത്യയിലെ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും തിരിച്ചെത്തുന്നു. ആഗോള അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധവും മറികടന്ന് ഇന്ത്യ മികച്ച സാമ്പത്തിക വളർച്ച നേടുന്നതാണ് വിദേശ നിക്ഷേപകർക്ക് ആവേശമാകുന്നത്. സ്വർണം, ക്രൂഡോയിൽ, യു.എസ് ബാേണ്ടുകൾ എന്നിവയിലെ കനത്ത ചാഞ്ചാട്ടവും ഇന്ത്യയുടെ ഉയർന്ന വളർച്ചാ സാദ്ധ്യതയും ഇന്ത്യയ്ക്ക് അനുകൂലമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 10,000 കോടി രൂപയിലധികം ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു.
ദക്ഷിണ കൊറിയയിലെ കോസ്‌പി കനത്ത തകർച്ച നേരിട്ടെങ്കിലും ഇന്ത്യയിലെ ഓഹരികൾ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. എ.ഐ, സെമികണ്ടക്‌ടർ ചിപ്പ് മേഖലയിലെ കമ്പനികളുടെ ഓഹരി വില യഥാർത്ഥ മൂല്യത്തിലും ഏറെ കൂടുതലാണെന്ന് ഈ മേഖലയിലെ കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ചിപ്പ് വിപണിയിലെ മുന്നേറ്റം കണക്കിലെടുത്ത് ദക്ഷിണ കൊറിയ, തായ്ലൻഡ് വിപണികളിലേക്കാണ് നീങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഗോള വ്യാപാര അനിശ്ചിതത്വങ്ങളും അമേരിക്കയുടെ തീരുവ പ്രതിസന്ധിയും ആശങ്ക സൃഷ്‌ടിച്ചതോടെയാണ് വിദേശ നിക്ഷേപകർ കഴിഞ്ഞ മാസങ്ങളിൽ പിൻവാങ്ങിയത്.
രൂപയുടെ മുന്നേറ്റം നേട്ടമായി
ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ വിദേശ നിക്ഷേപകരുടെ നഷ്‌ട സാദ്ധ്യത കുറയുകയാണ്. മാർച്ചിന് ശേഷമുള്ളഏറ്റവും മികച്ച പ്രതിവാര നേട്ടത്തോടെയാണ് രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. റിസർവ് ബാങ്ക് തുടർച്ചയായി വിപണിയിൽ ഇടപെട്ടതും രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം നടപ്പുവാരം ഒരു ശതമാനം ഉയർന്ന് 95.38ൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |