
ചരിത്ര തീരുമാനവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമ്മാണം സ്വകാര്യ മേഖലയെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ചരിത്രപരമായ തീരുമാനമാണിത്. സ്വകാര്യ കമ്പനികളിൽ നിന്ന് കരാർ ക്ഷണിച്ചു. ടെൻഡർ നടപടികളിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) പങ്കെടുക്കില്ല. തദ്ദേശീയമായാണ് സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എ.എം.സി.എ) നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. എയറോനോട്ടിക്കൽ ഡെവലെപ്പ്മെന്റ് ഏജൻസി (എ.ഡി.എ), ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലെപ്പ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) എന്നിവർ ചേർന്നാണ് യുദ്ധവിമാനത്തിന്റെ രൂപകൽപന ചെയ്‌തത്. ജി.ഇ എഫ്414 എൻജിൻ ഉപയോഗിച്ചുള്ള ആദ്യ പ്രോട്ടോടൈപ്പ് യുദ്ധവിമാനം 2029ൽ പുറത്തിറക്കാനാണ് ശ്രമം. നിർമ്മാണം ത്വരിതഗതിയിലാക്കാനാണ് സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നത്. ടാറ്റ ഗ്രൂപ്പ്, ലാർസൺ ആൻഡ് ടർബോവിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം, ഭാരത് ഫോർജ് നയിക്കുന്ന കൺസോർഷ്യം എന്നിവയാണ് കരാറിനായി സജീവമായി രംഗത്തുള്ളത്. കരാർ ഒപ്പിട്ട് 30 മാസത്തിനകം ആദ്യ യുദ്ധവിമാനം കൈമാറണമെന്നാണ് വ്യവസ്ഥ. 84 മാസത്തിനിടെ 1800ൽപ്പരം വിമാനങ്ങൾ പുറത്തിറക്കാനാണ് ശ്രമം. ഏകദേശം 15,000 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ യുദ്ധവിമാനം സജ്ജമാകുന്നതോടെ, അമേരിക്കയും റഷ്യയും ഉൾപ്പെടുന്ന അത്യന്താധുനിക പ്രതിരോധ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |