
ആരോഗ്യം മോശമായാൽ പരിഗണിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പീഡനക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന വിവാദ സന്യാസി അസാറാം ബാപ്പുവിന് അടിയന്തര ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. മോശം ആരോഗ്യം കാണിച്ച് ഇടക്കാല ജാമ്യം ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യം അത്ര മോശമായാൽ അപ്പോൾ പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. നിലവിൽ നൽകുന്ന ചികിത്സ തുടരാം. രാജസ്ഥാൻ സർക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ട്. സർക്കാരിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. 2013ൽ ജോധ്പൂരിലെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗം ചെയ്‌ത കേസിൽ അസാറാമിനെ അവിടുത്തെ വിചാരണക്കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. രാജസ്ഥാൻ ഹൈക്കോടതി ശിക്ഷ ശരിവച്ചു. ഇതിനെ ചോദ്യംചെയ്‌ത് അസാറാം സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ജാമ്യവും ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |