ഓവല്‍ (ലണ്ടന്‍): വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ശക്തരായ ഓസ്‌ട്രേലിയ ഫൈനലില്‍. സെമിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം വെറും 13 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഓസീസ് താരം ആഷ്‌ലി ഗാര്‍ഡ്‌നര്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് സെമിയിലെ വിജയികളെ തങ്ങളുടെ എട്ടാം കലാശപ്പോരില്‍ ഓസീസ് നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.
ഓപ്പണര്‍ ജോര്‍ജിയ വോള്‍ 16(11), മൂന്നാമതായി ക്രീസില്‍ എത്തിയ ഫീബി ലിച്ച്ഫീല്‍ഡ് 4(5) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വിക്കറ്റ് കീപ്പര്‍ ബെത്ത് മൂണി 61*(36), ആഷ്‌ലി ഗാര്‍ഡ്‌നര്‍ 35*(20) എന്നിവര്‍ പുറത്താകാതെ നിന്നു. ഓള്‍റൗണ്ടര്‍ എലീസ് പെറി 2*(7) പരിക്ക് കാരണം ബാറ്റിംഗിനിടെ പിന്‍മാറി. ഷിനെല്‍ ഹെന്റി, ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് എന്നിവര്‍ വിന്‍ഡീസിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമാണ് നേടാനായത്. ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് 30(28) ആണ് ടോപ് സ്‌കോറര്‍. ഡിയാന്‍ഡ്ര ഡോട്ടിന്‍ 26*(16), ക്വിന ജോസഫ് 16(22), വിക്കറ്റ് കീപ്പര്‍ ഷെമെയ്ന്‍ കാംബെല്‍ 22(25) എന്നിവരാണ് ബാറ്റിംഗില്‍ പിടിച്ചുനിന്നത്. ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ സോഫി മൊളീനക്‌സ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍, ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും അനബെല്‍ സതര്‍ലാന്‍ഡ് ഒരു വിക്കറ്റും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |