
ന്യൂഡൽഹി: അച്ഛന് മാരക കരൾ രോഗം. ഡൽഹി വസന്ത് കുഞ്ചിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെടാൻ ഒരേയൊരു പോംവഴി കരൾമാറ്റിവയ്‌ക്കൽ മാത്രം. 17കാരനായ മകൻ മറ്റൊന്നും ചിന്തിച്ചില്ല. അച്‌ഛന് എന്റെ കരളിന്റെ പാതി പകുത്തു തരാം. പ്രായപൂർത്തിയാകാത്തതിനാൽ കോടതിയുടെ അനുമതി അനിവാര്യമാണ്. അമ്മ വഴി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അസാധാരണ വിഷയമെന്ന് നിലപാടെടുത്ത ജസ്റ്റിസ് മിനി പുഷ്‌കർണ കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. ഈ ഹർജി അനുവദിച്ചില്ലെങ്കിൽ പിതാവിന് ജീവൻ നഷ്‌ടപ്പെട്ടേക്കാം. അത് അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മകൻ ആരോഗ്യവാനാണ്. സ്വന്തം ഇഷ്‌ടപ്രകാരം, പിതാവിനോടുള്ള സ്‌നേഹവും വാത്സല്യവും കൊണ്ടുള്ള പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. കുട്ടിയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കി കൊണ്ട് ശസ്ത്രക്രിയ നടത്താൻ ഉത്തരവിട്ടു. മാറ്റിവയ്‌ക്കുന്ന കരളിന്റെ ഭാഗത്തും, മുറിച്ച ഭാഗത്തും കരൾ പൂർണവലിപ്പത്തിൽ വീണ്ടും വളർന്നുവരുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |