
മുംബയ്: മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് പക്ഷത്തിന് തിരിച്ചടി തുടരുന്നു. പാർട്ടിയിലെ മുതിർന്ന നേതാവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സച്ചിൻ അഹിർ ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ ശിവസേനയിൽ ചേർന്നു. ആദിത്യ താക്കറെയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സച്ചിന്റെ കൂറുമാറ്റം ഉദ്ധവ് പക്ഷത്തിനേറ്റ കനത്ത പ്രഹരമാണ്. അതിനിടെ പാർട്ടി മാറിയ ഉടൻ സച്ചിൻ അഹിർ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈ മാറ്റം 'ഓപ്പറേഷൻ ടൈഗർ 3" ആണെന്നുപറഞ്ഞ ഷിൻഡേ പക്ഷം, വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തെത്തുമെന്ന് അവകാശപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ഭരണപക്ഷത്തിന്റെ നീക്കം വിജയിക്കുകയാണ് ഓപ്പറേഷൻ ടൈഗറിലൂടെ. കൂറുമാറ്റത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആദിത്യ താക്കറെ സംസാരിച്ചത്. മുൻ മഹാരാഷ്ട്ര മന്ത്രി കൂടിയായ സച്ചിൻ അഹിർ, 2019ൽ എൻ.സി.പി വിട്ടാണ് അവിഭക്ത ശിവസേനയിൽ ചേർന്നത്. 2022ൽ ശിവസേന പിളർപ്പോൾ അദ്ദേഹം ഉദ്ധവ് പക്ഷത്തിനൊപ്പം നിന്നു. ഉദ്ധവ് പക്ഷത്തുള്ള ആറ് എം.പിമാർ നേരത്തേ ഷിൻഡേ പക്ഷത്തുചേർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |