
ന്യൂഡൽഹി: ഔദ്യോഗിക വിഭാഗമാണെന്ന വിമത പക്ഷത്തിന്റെ വാദങ്ങൾ തള്ളി തൃണമൂൽ നേതാവ് മമതാ ബാനർജി പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷന് വാദങ്ങൾ സമർപ്പിച്ചു. പാർട്ടി ഭരണഘടന പ്രകാരം ദേശീയ കമ്മിറ്റികൾക്ക് 2027 വരെ കാലാവധിയുള്ളതിനാൽ വിമതരുടെ അവകാശവാദം തെറ്റാണ്.
മൂന്നിൽ രണ്ട് ജനപ്രതിനിധികളുടെ പിന്തുണയുള്ളതിനാൽ പാർട്ടി ചിഹ്‌നം അടക്കം അനുവദിച്ച് ഔദ്യോഗിക വിഭാഗമായി പരിഗണിക്കണമെന്ന ഋതബ്രതാ ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത പക്ഷ ആവശ്യം ഭരണഘടനാപരമായി തെറ്റാണെന്നും മമത പക്ഷം പറയുന്നു. മമതാ വിഭാഗം നേതാക്കളായ കല്യാൺ ബാനർജി,മഹുവ മൊയ്‌ത്ര,സാഗരിക ഘോഷ് എന്നിവരാണ് ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് വാദങ്ങൾ സമർപ്പിച്ചത്.
മമതയുടെ വാദം
തൃണമൂൽ ദേശീയ വർക്കിംഗ് കമ്മിറ്റി കാലാവധി 2025ൽ കഴിഞ്ഞെന്ന വിമത പക്ഷത്തിന്റെ വാദം തെറ്റ്. 2022ലാണ് നിലവിലെ കമ്മിറ്റി നിലവിൽ വന്നത്. 2006ൽ വരുത്തിയ ഭേഗതി പ്രകാരം കമ്മിറ്റിയുടെ കാലാവധി അഞ്ചു വർഷമാണ്.
2025ൽ കമ്മിറ്റി കാലാവധി തീർന്നെങ്കിൽ വിമത നേതാക്കൾ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ
പാർട്ടി ചെയർപേഴ്‌സൺ മമത ബാനർജി ഒപ്പിട്ട സ്ഥാനാർത്ഥിത്വ പത്രികകൾ ഉപയോഗിച്ച് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് എങ്ങനെ. അവരുടെ വാദം ശരിയെങ്കിൽ എം.എൽ.എ സ്ഥാനങ്ങൾ രാജിവയ്‌ക്കണം.
ജൂൺ 22ന് വിമത വിഭാഗം സ്വയം പാർട്ടി പുനഃസംഘടിപ്പിച്ചത് ഭരണഘടനാ ലംഘനം. ബ്ളോക്ക്, ജില്ലാ, സംസ്ഥാന കമ്മിറ്റികൾ ഉൾപ്പെട്ട ബഹുതല സംഘടനാ പ്രക്രിയയാണ് പാർട്ടിയുടേത്. വിമതർ അതു മറികടന്നു. എംപിമാർക്കും എം.എൽ.എമാർക്കും നോട്ടീസ് നൽകിയില്ല.
സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ പാർട്ടി ഓഫീസുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ വിഭാഗം നിയമവിരുദ്ധമായി ശ്രമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |