
വാഹന ഉടമകളിൽ 53%
അസംതൃപ്‌തരെന്ന് സർവെ
ന്യൂഡൽഹി:എൺപതു ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേർന്ന ഇ 20 ഇന്ധനത്തെ സംബന്ധിച്ച് ജനങ്ങൾക്ക് കടുത്ത ആശങ്ക. വാഹനങ്ങളുടെ ആയുസും മൈലേജും കുറയ്‌ക്കും, അറ്റകുറ്റപ്പണികൾ വർദ്ധിക്കും തുടങ്ങിയവയാണ് പ്രധാന ആശങ്കകൾ. കേന്ദ്രസർക്കാർ ഇ 20 കൊണ്ടുവന്നതിൽ വാഹന ഉടമകളിൽ 53 ശതമാനവും അസംതൃപ്‌തരാണെന്ന സർവെ റിപ്പോർട്ടും പുറത്തുവന്നു. ഫലപ്രദമല്ലാത്ത നടപടിയെന്നാണ് അഭിപ്രായം. 2023ന് മുൻപ് പുറത്തിറങ്ങിയ വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുമ്പോൾ 10 ശതമാനത്തോളം മൈലേജ് കുറയുന്നുവെന്ന് ഭൂരിഭാഗവും ചൂണ്ടിക്കാട്ടി. എഥനോൾ കലർത്താത്ത പെട്രോളാണ് നല്ലതെന്നും അഭിപ്രായമുയർന്നു. ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് കേന്ദ്രത്തിന്റെയു ം ഒരു വിഭാഗം വാഹന നിർമാതാക്കളുടെയും നിലപാട്.
സുപ്രീംകോടതിയിൽ ഹർജി:
വാഹന ഉടമ അറിയണം
തന്റെ വാഹനത്തിലടിക്കുന്നത് ഇ20 ഇന്ധനമാണെന്ന് പൗരന്മാർക്ക് അറിയണം. അതു മനസിലാകുന്ന തരത്തിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ അറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി. പമ്പുകൾ നൽകുന്ന ബില്ലിലും അക്കാര്യം രേഖപ്പെടുത്തണമെന്ന് അഭിഭാഷകനായ നരേന്ദർ കുമാർ ഗോസ്വാമി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ഉപഭോക്താവിന്റെ അവകാശമാണത്. പെട്രോളിൽ എഥനോൾ ചേർത്തുള്ള ഇന്ധനം വാങ്ങാൻ പൗരന്മാരെ നിർബന്ധിക്കാനാകില്ല. അനുമതിയില്ലാതെ നിശബ്‌ദമായി ഇ20 ഇന്ധനം വിതരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |