ന്യൂഡൽഹി: ജന്ദർമന്ദറിലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരവും 2024 ൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് അധികാരം നഷ്‌ടപ്പെടാനിടയാക്കിയ വിദ്യാർത്ഥി സമരവും തമ്മിൽ സമാനതകളുണ്ടെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ബംഗ്ളാദേശ് സമരത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അവർ ചൂണ്ടിക്കാട്ടി.
ബംഗ്ളാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് സമാനമാണ് ഇവിടെ സംഭവിക്കുന്നതെന്ന് തോന്നി. അവിടെ ആളുകൾ വിഡ്ഢികളായി. ജിഹാദികൾ അധികാരം പിടിച്ചെടുത്തു. ഇടക്കാല സർക്കാരിന്റെ കീഴിൽ ഹിന്ദുക്കളുടെ അവസ്ഥ കൂടുതൽ വഷളായെന്നും തസ്ളീമ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ അഭാവവും മതസ്ഥാപനങ്ങൾക്ക് സ്വാധീനം വർദ്ധിക്കുന്നതുമാണ് ബംഗ്ളാദേശിലെ സാഹചര്യത്തിന് കാരണം. മദ്രസ വിദ്യാഭ്യാസം വർഗീയ ചിന്ത വളർത്തും. ബംഗ്ലാദേശ് മതേതര വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്നും തസ്ളീമ പറഞ്ഞു. ബംഗ്ളാദേശിൽ പ്രതിപക്ഷമായി ഷേഖ് ഹസീനയുടെ അവാമി ലീഗാണ് നല്ലതെന്ന് തസ്ളീമ അഭിപ്രായപ്പെട്ടു. ഹസീനയെ ബംഗ്ളാദേശിലേക്ക് മടങ്ങാൻ അനുവദിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |