
ന്യൂഡൽഹി: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി) പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തീരുമാനിച്ചു. ജയ്പൂരിലെ ശ്രീ സത്യസായി പി.ജി കോളേജ് പരീക്ഷാകേന്ദ്രത്തിലാണ് സംഭവം. ഇവിടെ പരീക്ഷ എഴുതിയ 192 പേരിൽ 49 പേർക്കാണ് വൈദ്യുതി തടസത്തെ തുടർന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ വന്നത്. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എഡ്യൂക്‌വിറ്റി കരിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിഴവാണെന്നും പരീക്ഷാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നവെന്നും എൻ.ടി.എ അറിയിച്ചു.
സെപ്തംബർ ഒന്നിന് രാവിലെ 10ന് പുനഃപരീക്ഷ നടത്തുമെന്നാണ് പ്രഖ്യാപനം. ജയ്പൂരിലെ രാജസ്ഥാൻ കോളേജ് ഒഫ് എൻജിനിയറിംഗ് ഫോർ വുമൺ ആണ് പുതിയ പരീക്ഷാകേന്ദ്രം. പുതുക്കിയ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും.
ഇന്ന് നടന്ന എ.ഐ.എ.പി.ജി.ഇ.ടിയുടെ ആദ്യഘട്ട പരീക്ഷയിൽ രാജ്യത്താകെ 36,979 പേർ രജിസ്റ്റർ ചെയ്തിരുന്നു. 35,837 പേർ 200 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതി. 35,788 പേർ പരീക്ഷ പൂർത്തിയാക്കി.
വൈദ്യുതി മുടങ്ങിയ സമയത്ത് ചിലർ കോപ്പിയടിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്തതായി പരീക്ഷാർത്ഥികളിൽ ചിലർ ആരോപണം ഉന്നയിച്ചതായും റപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ എൻ.ടി.എ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |