
കൊൽക്കത്ത: ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. നിരവധി പോളിംഗ് സ്റ്റേഷനുകളിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ നേരത്തെ നടത്തിയ പോളിംഗ് റദ്ദാക്കി എല്ലാ ബൂത്തുകളിലും പുതിയ പോളിംഗ് നടത്താനുള്ള തീരുമാനമെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മണ്ഡലത്തിലെ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 285 പോളിംഗ് സ്റ്റേഷനുകളിലും പുതിയ വോട്ടെടുപ്പ് നടക്കും. മെയ് 21 ന് രാവിലെ 7 നും വൈകന്നേരം 6 നും ഇടയിൽ പുതിയ പോളിംഗ് നടക്കും. വോട്ടെണ്ണൽ മെയ് 24 ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗാളിൽ നടന്ന റീപോളിംഗ് 90 ശതമാനം കടന്നിരുന്നു. ഇ.വി.എം മെഷീനിൽ ടേപ്പ് വച്ച് മറച്ചതുൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് റീപോളിംഗ് നടന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രഹാത് പശ്ചിം നിയമസഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാലിടത്തുമായിരുന്നു റീപോളിംഗ്. ആദ്യ രണ്ടുഘട്ടങ്ങളിലും പോളിംഗ് 90 ശതമാനം കടന്നിരുന്നു. അതിനിടെ ഇന്നലെയും വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സ്‌ട്രോംഗ് റൂമുകൾ സുരക്ഷിതമല്ലെന്ന ആരോപണം കടുപ്പിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഇന്നലെ പാർട്ടിയുടെ കൗണ്ടിംഗ് ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണൽ അവസാനിക്കും വരെ കൗണ്ടിംഗ് സെന്ററുകളിൽ തുടരണമെന്ന് നിർദ്ദേശിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയാൽ അപ്പോൾ തന്നെ നേതൃത്വവുമായി ബന്ധപ്പെടണം. ഇതിനിടെ, സംസ്ഥാനത്ത് 165 പേരെ കൂടി വോട്ടെണ്ണൽ നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനത്തിന് 77 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |