
ഗോണ്ട (ഉത്തർ പ്രദേശ്): റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വിലക്ക് വകവയ്ക്കാതെ ദേശീയ ഓപ്പൺ റാങ്കിംഗ് ഗുസ്തി ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിന് മത്സരിക്കാനായില്ല. ഇന്നലെ മത്സരവേദിയായ ഉത്തർപ്രദേശില ഗോണ്ടയിൽ എത്തിയ വിനേഷിനെ പക്ഷേ വിലക്ക് ചൂണ്ടിക്കാട്ടി സംഘാടകർ മത്സരിക്കുന്നതിൽ നിന്ന് തടഞ്ഞു. വിരമിക്കൽ പിൻവലിച്ച് ഗോദയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിനേഷിന് കാരണം കാണിക്കൽ നോട്ടീസും ജൂൺവരെ മത്സരിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. തനിക്കെതിരെ മുൻകൂട്ടി ആസുത്രണം ചെയ്ത നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച വിനേഷ് ഫെഡറേഷൻ തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.എന്നാൽ താൻ സന്യസിക്കാനോ ഗോദയിൽ നിന്ന് മാറി നിൽക്കാനൊ ശ്രമിക്കയില്ലെന്നും അനീതിക്കെതിരെ പോരാടുക തന്നെ ചെയ്യുമെന്നും വിനേഷ് പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസിന് താൻ മറുപടി നൽകിയെന്നും വിനേഷ് പറഞ്ഞു. അതേസമയം വിനേഷിന്റെ മറുപടി തൃപ്തികരണമല്ലെന്നാണ് ഫെഡറേഷൻ ഭാരവാഹികളുടെ വിശദീകരണം.
പാരീസ് ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ശേഷം ഭാരക്കൂടുതൽ കാരണം ഒഴിവാക്കപ്പെട്ടതിനും ഉത്തേജക വിരുദ്ധ നടപടികൾ പാലിക്കാത്തതിനുമായിരുന്നു താരത്തിനെതിരെ വിശദീകരണം തേടി റസ്‌ലിംഗ് ഫെഡറേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ജൂൺ 26വരെ വിനേഷിന് മത്സരിക്കുന്നതിൽ നിന്ന് വിലക്കുമുണ്ട്. തനിക്കെതിരായ ഫെഡറേഷന്റെ നടപടിക്കെതിരെ ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ കൂടിയായ വിനേഷ് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |