
ധരംശാല: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക പോരിൽ പഞ്ചാബ് കിംഗ്‌സിനെ 3 വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 210 റൺസ് നേടി. മറുപടിക്കിറങ്ങിയ ഡൽഹി 19 ഓവറിൽ 7 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി ( 216/7). ബൗളിംഗിൽ രണ്ട് വിക്കറ്റ് നേടുകയും പ്രതിസന്ധി ഘട്ടത്തിൽ ബാറ്റിംഗിനെത്തി പുറത്താകാതെ 8 പന്തിൽ 18 റൺസ് നേടുകയും ചെയ്ത ഡൽഹിയുടെ അരങ്ങേറ്റക്കാരൻ ഓൾറൗണ്ടർ മാധവ് തിവാരിയാണ് കളിയിലെ താരം. മുൻനിരല ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ക്യാപ്ടൻ അക്ഷർ പട്ടേൽ (30 പന്തിൽ 56), ഡേവിഡ് മില്ലർ (28 പന്തിൽ 51) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും ഇംപാക്‌ട് പ്ലെയർ അഷുതോഷ് ശർമ്മ ( 10 പന്തിൽ 24), ഔക്വിബ് നബി (പുറത്താകാതെ 2 പന്തിൽ 10), മാധവ് തിവാരി എന്നിവരുടെ നിർണായക സംഭാവനകളുമാണ് ഡൽഹിക്ക് ജയമൊരുക്കിയത്. പഞ്ചാബ് ഫീൽഡർമാർ കൈവിട്ട ക്യാച്ചുകളും നിർണായകമായി. പഞ്ചാബിനായി അർഷ്‌ദീപും ഇംപാക്‌ട് പ്ലെയർ യഷ് താക്കൂറും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ശ്രേയസ് അയ്യരും (പുറത്താകാതെ 36 പന്തിൽ 59), യുവതാപരം പ്രിയാൻഷ് ആര്യയുമാണ് (33പന്തിൽ 56) പഞ്ചാബ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. സുയാൻ ഷെഡ്‌ഗെ (പുറത്താകാതെ 8 പന്തിൽ 21), കൂപ്പർ കോണോലി (27 പന്തിൽ 38) എന്നിവരും തിളങ്ങി. ഡൽഹിക്കായി അരങ്ങേറ്റ മത്സരം കളിച്ച മാധവ് തിവാരിയും മിച്ചൽ സ്റ്റാർക്കും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
നോ സ്‌പിൻ
ഇന്നലെ രണ്ട് ടീമിലേയും ഒരു സ്പിന്നർപോലും പന്തെറിഞ്ഞില്ല. ധരംശാലയിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ടീമിലും പേസ് ബൗളർമാരാണ് പന്തെറിഞ്ഞത്.
4-പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ജയിച്ചിരുന്നെങ്കിൽ ഒന്നാമതെത്തിയേനെ.
1- ധരംശാലവേദിയായ ട്വന്റി-20 മത്സരങ്ങളിൽ റൺപിന്തുടർന്നു നേടുന്ന ഏറ്റവും വലിയ ജയമാണ് ഡൽഹി നേടിയത്.
ലോകകപ്പ് ആരവമുയരാൻ മുപ്പത് നാൾ
ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന കായിക മാമാങ്കമെന്ന് വിശേഷിപ്പിക്കാവുന്ന ഫിഫ ലോകകപ്പിന്റെ പുതിയ എഡിഷന് പന്തുരുളാൻ ഇനി ഏകദേശം ഒരു മാസം കൂടി (30 ദിവസം). ജൂൺ 12നാണ് യു.എസ്.എയും കാനഡയും മെക്സിക്കോയും ആതിഥേയരാകുന്ന ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകുന്നത്. 48 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽ ടൂർണമെന്റഇന്റഎ തത്സമയ സംപ്രേഷണത്തിൽ തീരുമാനമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |