
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 10 ശതമാനം ആഗോള തീരുവ നിയമ വിരുദ്ധമെന്ന് ന്യൂയോർക്കിലെ ട്രേഡ് കോടതി. 1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരമാണ് ട്രംപ് തീരുവ ചുമത്തിയത്. രാജ്യം വലിയ സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുമ്പോഴാണ് ഇത്തരം നിയമം പ്രയോഗിക്കാൻ പ്രസിഡന്റിന് അനുമതി. നിലവിൽ അത്തരം പ്രതിസന്ധികളില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
അതേസമയം, തീരുവ മൊത്തത്തിൽ റദ്ദാക്കാൻ കോടതി തയ്യാറായില്ല. പകരം, കേസ് നൽകിയ വാഷിംഗ്ടൺ സ്റ്റേറ്റിനും ബേസിക് ഫൺ, ബർലപ് ആൻഡ് ബാരൽ എന്നീ സ്വകാര്യ കമ്പനികൾക്കും ഇളവ് നൽകി. ഇവർ ഇതുവരെ അടച്ച നികുതി പണം പലിശ സഹിതം തിരിച്ചുനൽകാനും ഉത്തരവിട്ടു.
വാഷിംഗ്ടൺ സ്റ്റേറ്റ് സർക്കാർ സ്വന്തം ആവശ്യങ്ങൾക്കായി വിദേശത്തുനിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ 10 ശതമാനം തീരുവ നൽകേണ്ടതില്ല. എന്നാൽ സ്റ്റേറ്റിലെ മറ്റ് സ്ഥാപനങ്ങൾ തീരുവ നൽകണം. വിധി മുൻനിറുത്തി മറ്റ് കമ്പനികളും കോടതിയെ സമീപിക്കും. ഇവരും അനുകൂല വിധി നേടിയേക്കും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |