തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം നസിയയുടെ മൂക്ക് അടിച്ചു തകർത്ത പൊലീസുകാരനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കേരളകൗമുദിയോട് പറഞ്ഞു. ഈ വിഷയം കെ.പി.സി.സി ലീഗൽ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. കുട്ടികൾ സമാധാനപരമായാണ് പ്രതിഷേധിച്ചത്. പെൺകുട്ടികളെ പുരുഷപൊലീസ് നേരിടുന്ന രീതി അംഗീകരിക്കാനാവില്ല. പൊലീസുകാരനെ കുട്ടി തിരിച്ചറിഞ്ഞിട്ടും ചിത്രങ്ങൾ പുറത്തുവന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുട്ടികളെ പിരിച്ചുവിടാൻ അവരെ ആക്രമിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ പൊലീസിന്റേത് ആക്രമണരീതിയാണെന്ന് കെ.പി.സി.സി വിലയിരുത്തി.
തന്നെ ആക്രമിച്ച പൊലീസുകാരന്റെ ചിത്രം സഹിതമാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം നസിയ പരാതി നൽകിയത്. ഈ ചിത്രം കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു ദിവസം മുൻപ് സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കുറ്റക്കാരനായ പൊലീസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് കെ.എസ്.യു ആരോപിക്കുന്നു. പരിക്കേറ്ര നസിയ ആശുപത്രി വിട്ടെങ്കിലും മൂക്കിലെ നീർക്കെട്ട് കാരണം വിശ്രമത്തിലാണ്. നീർക്കെട്ട് നീങ്ങിയാൽ വൈകാതെ ശസ്ത്രക്രിയ ചെയ്യാമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നസിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |