കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐയുടെ മാതൃകാ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോൾ സ്വഭാവത്തോടെയെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞതിൽ പകുതി തമാശയാണ്. തെരുവിൽ നേരിടും എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസാണോ എന്നും മന്ത്രി ചോദിച്ചു.
അക്രമത്തെ അംഗീകരിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്നാണ് മന്ത്രി കെ രാജൻ വിശദീകരിച്ചത്. ബസിന് മുന്നിൽ ചാടിയവരെ രക്ഷിച്ചില്ലെങ്കിൽ പ്രചാരണം മറ്റൊന്നാകുമായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അവരെ രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ പ്രചാരവേല വേറെയാകുമായിരുന്നുവെന്നും സംയമനം വിടരുത് എന്നാണ് നിലപാടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നവകേരള സദസിന് മുന്നിലേയ്‌ക്ക് ചാടിവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മാതൃകാപരമായ പ്രവർത്തനം തുടരണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. ക്രൂരമായി മർദിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്തപ്പോഴാണ്, ജീവൻ രക്ഷാ പ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ വിചിത്ര വാദം. ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരുതരത്തിൽ എടുക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |