കൊച്ചി: ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച് എതിര്‍പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി. സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം പറഞ്ഞത്.
വെളിയനാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച സജീവ് പാര്‍ട്ടി വിപ്പ് ലംഘിച്ച്, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചതാണ് സംഭവം. സജീവ് ആദ്യടേമില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പിന്നീട് പാര്‍ട്ടി നല്‍കിയ കാലാവധി കഴിഞ്ഞതോടെ കോണ്‍ഗ്രസിലെ തന്നെ സാബു ചാക്കോയെ പ്രസിഡന്റാക്കാന്‍ പദവിയൊഴിഞ്ഞു.
എന്നാല്‍ സാബു ചാക്കോയ്ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ സജീവ് പിന്തുണച്ചു. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ അന്നത്തെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിൻറെ വിപ്പ് ലംഘിച്ചായിരുന്നു നടപടി. അവിശ്വാസം പാസായതിനെത്തുടര്‍ന്ന് സാബുവിന് സ്ഥാനം നഷ്ടമായി. തുടര്‍ന്ന് ഇടതു പിന്തുണയാേടെ സജീവ് പഞ്ചായത്ത് പ്രസിഡന്റായി.
സജീവിനെ അയോഗ്യനാക്കാന്‍ എം. ലിജു തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്കിയെങ്കിലും നിയമപ്രകാരമല്ല വിപ്പ് നല്കിയതെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളി. ഇതിനെതിരെയാണ് ലിജു ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാര്‍ട്ടിയാണ് പുറത്താക്കിയതെന്നായിരുന്നു സജീവിന്റെ വാദം. എന്നാല്‍ ഈ വാദം തള്ളിയ ഹൈക്കോടതി സജീവിനെ അയോഗ്യനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |