
ആലപ്പുഴ: ഹരിപ്പാട്ട് മത്സരിക്കുമ്പോഴെല്ലാം രമേശ് ചെന്നിത്തലയുടെ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുന്നത് പള്ളിപ്പാട് ഇരുപത്തെട്ടിൽ കടവിൽ നിന്നാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ഇന്നലെ ഇരുപത്തെട്ടിൽ കടവിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് പര്യടനം ഉദ്ഘാടനം ചെയ്‌തത്. ചേപ്പാട്, ചിങ്ങോലി, ആറാട്ടുപുഴ, മുതുകുളം പഞ്ചായത്തുകളിലൂടെയായിരുന്നു ആദ്യദിന പര്യടനം.
അപ്പർകുട്ടനാടിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയെത്തി. വഴിയരികിൽ കനത്ത വെയിലിനെ അവഗണിച്ച് വൃദ്ധരും കുട്ടികളുമടക്കം ആയിരങ്ങളാണ് ചെന്നിത്തലയ്‌ക്ക് അഭിവാദ്യമർപ്പിക്കാൻ കാത്തുനിന്നത്. കണിക്കൊന്നയുമായാണ് കുട്ടികളുടെ കാത്തിരിപ്പ്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ബാൻഡ് മേളത്തിന്റെ അകമ്പടി. സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച ബനിയനണിഞ്ഞ് പ്രവർത്തകരുടെ നീണ്ട നിര. ചൂടിൽ ആശ്വാസമാകാൻ ചിലർ ഇളനീർ സമ്മാനിച്ചു. സമയപരിമിതി കാരണം പലയിടത്തും ചെന്നിത്തല തുറന്ന വാഹനത്തിൽ നിന്ന് പ്രവർത്തകരോടും വോട്ടർമാരോടും സംസാരിച്ചു. ചിലയിടങ്ങളിൽ ഇറങ്ങി നടന്ന് പരിചയക്കാരുടെ തോളിൽ കൈയിട്ടും സൗഹൃദം പുതുക്കിയും മുന്നോട്ട്. ഓരോ സ്വീകരണ കേന്ദ്രത്തിലും ചിട്ടയായ ക്രമീകരണങ്ങളുണ്ടായിരുന്നു.
സ്ഥാനാർത്ഥി എത്തും മുമ്പ് പ്രാദേശിക നേതാക്കൾ ഹരിപ്പാടിന്റെ വളർച്ചയും, ചെന്നിത്തല കൊണ്ടുവന്ന വികസനവും, യാഥാർത്ഥ്യമാക്കാൻ ഉദ്ദേശിക്കുന്ന ഹരിപ്പാട് മെഡിക്കൽ കോളേജ് അടക്കമുള്ള പദ്ധതികളെ കുറിച്ചും വിശദീകരിക്കും. തിക്കും തിരക്കുമില്ലാതെ പേര് വിളിക്കുന്നനുസരിച്ച് പ്രവർത്തകർക്ക് സ്ഥാനാർത്ഥിയെ ഷാൾ അണിയിക്കാനും ക്രമീകരണമുണ്ട്. രാപകൽ നീണ്ട പര്യടനത്തിൽ ഇരുചക്രവാഹനങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് അകമ്പടിയായത്.
ഉച്ചയ്‌ക്ക് വെജിറ്റേറിയൻ ഊണ്
ചിങ്ങാലി മുൻ പഞ്ചായത്തംഗം ആനന്ദവല്ലിയുടെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ചെന്നിത്തലയ്‌ക്ക് ഇഷ്ടപ്പെട്ട വെജിറ്റേറിയൻ ഊണാണ് ഒരുക്കിയിരുന്നത്. യുവാക്കളുടെ സാന്നിദ്ധ്യം പര്യടനത്തിന്റെ കരുത്ത് കൂട്ടി. യു.ഡി.എഫിന്റെ യുവജനവിഭാഗം പ്രവർത്തകർ അരയും തലയും മുറുക്കിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളിൽ ചുരുക്കം വാക്കുകളിൽ ജനഹൃദയങ്ങളിലേക്ക് ഇറങ്ങാനാണ് ചെന്നിത്തല ശ്രദ്ധിച്ചത്. ഓരോ പഞ്ചായത്തിലും താൻ നടത്തിയ വികസന പ്രവർത്തനം ചൂണ്ടിക്കാട്ടി. വികസനം വെറുതെ വരുന്നതല്ലെന്നും, അതിന് പിന്നിൽ എം.എൽ.എയുടെ ഭഗീരഥ പ്രയത്നമുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വളർന്നുകൊണ്ടിരിക്കുന്ന ഹരിപ്പാടിന് ഇനിയും വസന്തകാലമുണ്ടാകാൻ യു.ഡി.എഫ് സർക്കാർ ഭരണത്തിലേറേണ്ടതിന്റെ പ്രാധാന്യവും ചെന്നിത്തല പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |