കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ രണ്ടാമത്തെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു. സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ താമരശേരി കോടതിയിൽ സമർപ്പിച്ചത്. കേസിലെ മുഖ്യ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്നു സിലി. സിലിയുടെ മരണത്തിലും ജോളിയാണ് ഒന്നാം പ്രതി, രണ്ടാം പ്രതി മാത്യുവും, മൂന്നാം പ്രതി സ്വർണപണിക്കാരൻ പ്രജികുമാറുമാണ്.
1020 പേജുകളുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്. സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് അന്വേഷണത്തിൽ ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്.പി, കെ.ജി സൈമണ്‍ പറഞ്ഞു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാജുവിന് പങ്കൊന്നുമില്ല. കൊലപാതകത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും എസ്.പി വ്യക്തമാക്കി.
സിലിയെകൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ ജോളി തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. സിലിയെ കൊന്ന് ഷാജുവിനെ ഭർത്താവായി കിട്ടുക എന്നതായിരുന്നു ജോളിയുടെ ലക്ഷ്യം. ഇതിനായി പല വഴികളും ജോളി സ്വീകരിച്ചിരുന്നതിന് തെളിവുകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും ഗുളികയിലും, കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു ജോളി. സയനൈഡ് കഴിച്ച് ബോധം നഷ്ടപെട്ട അമ്മയെ സിലിയുടെ മകന്‍ കണ്ടപ്പോള്‍ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് ജോളി പുറത്തേക്ക് പറഞ്ഞയച്ചു. സംശയം തോന്നി മകന്‍ തിരികെ വന്നപ്പോള്‍, സിലി മറിഞ്ഞ് വീഴുന്നത് കണ്ടുവെന്നും മകന്റെ മൊഴിയുണ്ട്. ഇതും കേസന്വേഷണത്തില്‍ നിര്‍ണായകമായതായി കെ.ജി സൈമണ്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |