തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താത്ത നടപടിയിൽ ഓഡിറ്റ് ഡയറക്‌ടറെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി എത്ര വെളളപൂശാൻ ശ്രമിച്ചാലും ഓഡിറ്ററെ പുറത്താക്കിയേ മതിയാകൂ. അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങളിലെ വരവ് ചെലവുകളും മറ്റ് കണക്കുകളും ഓഡിറ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ധനമന്ത്രി വാചക കസർത്ത് നടത്തുകയാണ്. ധനമന്ത്രിയുടെ പറച്ചിൽ കേട്ടാൽ ആദ്യമായാണ് ഒരു സർക്കാർ പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുക്കുന്നതെന്ന് തോന്നും. കൊളളയ്‌ക്ക് കൂട്ട് നിൽക്കുന്നത് ധനമന്ത്രിക്ക് ചേർന്ന നടപടിയല്ല. അഴിമതി മൂടിവയ്‌ക്കാനാണ് ഓഡിറ്റ് നടത്താത്തത്. നിയമപരമായി നടക്കേണ്ട ഓഡിറ്റുകൾ മാറ്റിവച്ച് അഴിമതിക്ക് കുടപിടിക്കുകയാണ്.
ധനമന്ത്രിക്ക് കളളം കയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ്. കൊവിഡിന്റെ മറവിൽ നടത്തിയ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. ഓരോ അഴിമതികളും പ്രതിപക്ഷം എണ്ണി എണ്ണി പറയും. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |