മരണത്തിന്റെ വാതിലിനപ്പുറത്തേക്ക് മായും മുമ്പ് ബ്രിട്ടോ സഞ്ചരിച്ച വഴികളിലൂടെ പ്രിയസഹയാത്രിക സീനാഭാസ്കർ സഞ്ചരിച്ചപ്പോൾ കണ്ടതും കേട്ടതും അനുഭവിച്ചതും വാക്കുകൾക്കപ്പുറത്തുള്ള വൈചിത്ര്യങ്ങൾ ആയിരുന്നു...
എവിടെയോ നഷ്ടപ്പെട്ട ബ്രിട്ടോയുടെ യാത്രാകുറിപ്പുകൾ തേടി അത്രയേറെ അലഞ്ഞിരുന്നു അദ്ദേഹത്തിന്റെ പ്രിയ സഹയാത്രിക സീനാഭാസ്കർ. ബ്രിട്ടോയുടെ വേർപാടിനൊപ്പം ആ കുറിപ്പുകളും നഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാത്ത സങ്കടത്തിനൊടുവിലാണ് സീനയും മകൾ നിലാവും ഡൽഹിയിലേക്ക് താമസം മാറ്റിയത്. പാതിവഴിയിൽ നിലച്ചുപോയ ബ്രിട്ടോയുടെ അക്ഷരങ്ങൾ ഓരോ നിമിഷവും സീനയെ വിളിച്ചുകൊണ്ടിരുന്നു. പ്രിയസഖാവിന്റെ അക്ഷരങ്ങൾ വീണ്ടെടുക്കാൻ ഒട്ടേറെ ശ്രമിച്ചിട്ടും അന്നത് പൂർത്തിയാക്കാൻ സീനയ്ക്ക് കഴിഞ്ഞില്ല. ഒന്നു യാത്ര ചെയ്താൽ ആ സങ്കടം മാറ്റാമെന്ന് മനസ് പറഞ്ഞു, അങ്ങനെ ബ്രിട്ടോ ഇന്ത്യയെ കണ്ട അതേ വഴിയിലൂടെ വർഷങ്ങൾക്കിപ്പുറം സീന സഞ്ചരിച്ചു. ബ്രിട്ടോ പരിചയപ്പെട്ട അതേ മനുഷ്യർ തന്നെ വീണ്ടും സീനയെ കണ്ടു, ബാക്കി കഥകൾ പൂരിപ്പിച്ചു. സീന പൂർത്തിയാക്കിയ ബ്രിട്ടോ എഴുതുന്ന 'നാലരമാസം ഭാരതപര്യടനം" എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. അവിശ്വസനീയമായ അനുഭവങ്ങൾ സമ്മാനിച്ച തന്റെ യാത്രയെക്കുറിച്ച് സീന സംസാരിക്കുന്നു.
ചങ്കുപൊട്ടിയുള്ള ഡൽഹി യാത്ര
ബ്രിട്ടോ 2015 ഏപ്രിൽ ഒന്നിനായിരുന്നു ഭാരതയാത്ര തുടങ്ങിയത്. നാലരമാസം നീണ്ട യാത്ര പൂർത്തിയായത് ആഗസ്റ്റ് 15 നായിരുന്നു. പിന്നീട് കൊച്ചിയിലെ വടുതലയിലെ 'കയം" എന്ന വീട്ടിലേക്ക് വന്നു. പിന്നെ മൂന്നുവർഷം നീണ്ട എഴുത്ത്. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരു നോവലും പിന്നെ യാത്രാവിവരണവുമായിരുന്നു മനസിൽ. രണ്ടായിരത്തിൽപ്പരം പേജുകളിലായി യാത്രാവിവരണം ബ്രിട്ടോ പൂർത്തിയാക്കി. അഭിമന്യുവിനെ പോലെയുള്ള കുറേ കുട്ടികൾഎഴുത്തിൽ ഏറെ സഹായിച്ചു. അവസാനമിനുക്ക് പണികൾ തൃശൂർ പി.ഡബ്ള്യു. റെസ്റ്റ് ഹൗസിൽ നടക്കുമ്പോഴാണ് ഒന്നും മിണ്ടാതെ ബ്രിട്ടോ ജീവിതത്തിൽ നിന്നുതന്നെ മടങ്ങിയത്. കയ്യും കാലും ആകെ തളർന്ന അവസ്ഥയിലായിരുന്നു ഞാൻ. റെസ്റ്റ് ഹൗസിലുണ്ടായിരുന്ന ബ്രിട്ടോയുടെ സാധനങ്ങളും മറ്റും വീട്ടിലേക്ക് കൊണ്ടു വന്നെങ്കിലും അതൊന്നും നോക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. പിന്നെയാണ് ബ്രിട്ടോ എഴുതിയത് നഷ്ടപ്പെട്ടതായി എനിക്ക് മനസിലായത്. പലരോടും അന്വേഷിച്ചു, ഒന്നും കിട്ടിയില്ല. പരാതി പറയേണ്ടിടത്ത് പരാതിയും പറഞ്ഞു. പക്ഷേ, ഒരു വിവരവും ലഭിച്ചില്ല. നന്മ നശിക്കാത്ത സമൂഹത്തിൽ നമ്മൾ ചങ്കുപൊട്ടി പറയുമ്പോൾ ആരെങ്കിലും കൊണ്ടു തന്നു തരുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ, ഒന്നും സംഭവിച്ചില്ല. ആ വിഷമം കൊണ്ടാണ് ഞാൻ മോളെയും കൂട്ടി ഡൽഹിയിലേക്ക് താമസം മാറ്റിയത്.
കണ്ണു നിറഞ്ഞു യാത്ര തുടങ്ങി
2019 ജൂൺ മാസമാണ് ഞാൻ ഡൽഹിയിൽ സ്ഥിരതാമസമാക്കിയത്. നിലാവിനെ അവിടെയുള്ള സ്കൂളിൽ ചേർത്തു. അപ്പോഴും ബ്രിട്ടോയുടെ യാത്രാവിവരണത്തിന്റെ കൈയ്യെഴുത്ത് പ്രതി കൂടെയുണ്ട്. തിരിച്ചുകിട്ടിയ ഏകദേശം അറുന്നൂറ് പേജുകളായിരുന്നു അത്. ആയിടയ്ക്ക് എം.എ. ബേബി വിളിച്ചു. പ്രസിദ്ധീകരിക്കുന്നതിനായി ടി.എ ഉഷാകുമാരി ടീച്ചർക്ക് അവ അയച്ചുകൊടുക്കണമെന്ന് പറഞ്ഞു. ബ്രിട്ടോ എഴുതിയ അത്രയും ഭാഗം അയച്ചുകൊടുത്തു. സൗത്ത് ഇന്ത്യയിലൂടെ നടത്തിയ യാത്രയുടെ കുറിപ്പുകളായിരുന്നു അത്. നോർത്ത് ഇന്ത്യൻ യാത്രാഭാഗങ്ങൾ മുഴുവനും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ചെറിയ ചെറിയ കുറിപ്പുകൾ ഉണ്ടായിരുന്നു. അതിൽ നിന്നുവേണമായിരുന്നു യാത്രാവിവരണം തെളിച്ചെടുക്കേണ്ടത്. ഞാൻ ആകെ അസ്വസ്ഥയായി. എഴുതാൻ നോക്കുമ്പോഴെല്ലാം കണ്ണുനിറഞ്ഞൊഴുകി. അക്ഷരങ്ങളിൽ മഷി പടർന്നു. ഒന്നു യാത്ര പോയി വന്നാലോ എന്ന് മനസിൽ തോന്നി, ബ്രിട്ടോ പോയ വഴികളിലൂടെ, ബ്രിട്ടോ കണ്ട കാഴ്ചകളിലൂടെ. ബ്രിട്ടോ യാത്ര ചെയ്യുന്ന സമയത്ത് ഞങ്ങൾ തമ്മിൽ നിരന്തരം സംസാരിക്കുമായിരുന്നു. അതെല്ലാം ഒന്നു പോലും വിട്ടുപോകാതെ മനസിലുണ്ടായിരുന്നു. കർണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് വഴിയായിരുന്നു അന്ന് ബ്രിട്ടോ ഡൽഹിയിലെത്തിയത്. ഹിമാലയൻ യാത്രയിൽ ഞാൻ കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടാളും ഹിമാലയത്തിൽ പോയി വീണ്ടും തിരിച്ച് ഡൽഹിയിലെത്തി. തുടർന്ന് ബ്രിട്ടോ യു.പി, ബീഹാർ, ബംഗാൾ വഴി നോർത്ത് ഈസ്റ്റിലേക്ക് പോകുകയായിരുന്നു. ഈ ഓർമ്മകളെല്ലാം അടുക്കുകളായി മനസിലുണ്ടായിരുന്നു. ബ്രിട്ടോ നാലരമാസമായിരുന്നു യാത്ര ചെയ്യാനെടുത്തത്. ഞാൻ ഒരുമാസം കൊണ്ട് യാത്ര പൂർത്തിയാക്കി.
സീനാ ധൈര്യമായി പോകൂ...
ബ്രിട്ടോ കണ്ടുമുട്ടിയ മിക്ക മനുഷ്യരെയും ഞാനും കണ്ടു. ബ്രിട്ടോയുടെ യാത്രയുടെ റൂട്ട് നിശ്ചയിച്ചു കൊടുത്തത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സുനിൽ ചോപ്രയായിരുന്നു. ബ്രിട്ടോയുമായി വളരെ അടുപ്പമായിരുന്നു. യാത്രയ്ക്ക് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. മഴയും വെള്ളപ്പൊക്കവും കാരണം മിക്ക സ്ഥലങ്ങളിലും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കൊവിഡും കൂടെയുണ്ട്. അതേ പോലെ രാഷ്ട്രീയ കാലാവസ്ഥയും പ്രതികൂലമായിരുന്നു. മലയാളികളാണെന്ന് പരിചയപ്പെടുത്തിയാൽ തന്നെ ബി.ജെ.പി വിരുദ്ധരാണെന്ന് വിചാരിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. അതുകൊണ്ട് യാത്ര മാറ്റിവയ്ക്കണമെന്നായിരുന്നു സഖാവ് സുനിൽ ചോപ്ര ആദ്യം പറഞ്ഞത്. എന്നാൽ പുസ്തകം വൈകിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ വാശി പിടിച്ചു കൊണ്ടിരുന്നു. ബ്രിട്ടോയുടെ വാശി തന്നെയാണ് എനിക്കെന്ന് ചോപ്ര പറഞ്ഞു. പിന്നെ സഖാക്കളായ ഹീരാലാൽ യാദവിന്റെയും നന്ദലാൽ പട്ടേലിന്റെയും ഫോൺ നമ്പർ തന്നു. അവരെ ഞാൻ കണ്ടു. ബ്രിട്ടോയെക്കുറിച്ച് കുറേ കാര്യങ്ങൾ അവർക്ക് പറയാനുണ്ടായിരുന്നു. ആയിടയ്ക്ക് ഞാൻ ബ്രിട്ടോയെ സ്വപ്നം കണ്ടു. '' ഞാൻ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ സീനാ... സീന ധൈര്യമായി പോകൂ. ഞാൻ കൂടെ ഉണ്ടല്ലോ... എങ്ങനെ എങ്കിലും പുസ്തകം ഇറക്കണം.""
അന്ന് സ്വപ്നത്തിൽ ബ്രിട്ടോ പറഞ്ഞു. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള തോന്നലാവാം അങ്ങനെയുള്ള കാഴ്ചകൾ തന്നത്. അതേ പോലെ ബ്രിട്ടോ പറഞ്ഞു തന്ന പേരാണ് രവി മിശ്രയുടേത്. രവിയെ കണ്ടാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും എന്നായിരുന്നു ബ്രിട്ടോ സ്വപ്നത്തിൽ പറഞ്ഞു തന്നത്. പക്ഷേ, രവിയെ യാത്രയ്ക്കിടെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. തിരിച്ചു വന്നപ്പോഴേക്കും എന്റെ അസ്വസ്ഥതകളെല്ലാം മാറിക്കഴിഞ്ഞിരുന്നു. വല്ലാത്തൊരു ഉത്സാഹവും തോന്നി. ആ യാത്രയിൽ നിന്നാണ് ബാക്കിയുള്ള ആയിരത്തഞ്ഞൂറോളം പേജുകൾ ഞാൻ എഴുതി തീർത്തത്.
അതൊന്നും എന്റെ അക്ഷരങ്ങളോ വാചകങ്ങളോ ആയിരുന്നില്ല. ബ്രിട്ടോയുടെ കുറിപ്പുകളിൽ നിന്നും ഞാൻ കണ്ടറിഞ്ഞ യാത്രകളിൽ നിന്നും ബ്രിട്ടോ തന്നെയാണ് ഈ യാത്രാവിവരണം എഴുതിയിരിക്കുന്നത്. 'എന്റെ നാലര മാസത്തെ ഭാരതപര്യടനം" എന്ന പുസ്തകം അച്ചടിച്ച് കയ്യിൽ കിട്ടുന്ന നിമിഷത്തിനുള്ള കാത്തിരിപ്പിലാണ് ഞാനും മോളും. തൃശൂർ സമതാ ബുക്ക്സിലെ ടി.എ. ഉഷാകുമാരിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |