ആലപ്പുഴ : ഇടയകന്യകേ പോവുക നീ... എന്ന ഗാനം ഉൾപ്പെടെ പാടി ഉത്സവപ്പറമ്പുകളുടെ ഹരമായി മാറിയ പ്രശസ്ത ഗായകൻ ഇടവ ബഷീർ (78) യാത്രയായി. ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെയായിരുന്നു അന്ത്യം. വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴയിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിലെ വേദിയിൽ പാടവേയായിരുന്നു സംഭവം. ബ്ലൂ ഡയമണ്ട്സിന്റെ ആദ്യകാല കലാകാരന്മാരിൽ ഒരാളായിരുന്നു ബഷീർ. ഏറ്റവുമധികം വേദികളിൽ ആലപിച്ചിട്ടുള്ള ഇഷ്ട ഹിന്ദിഗാനമായ "മാനാ ഹോ തും ബെഹത് ഹസീൻ '' പാടവേയാണ് വേദിയിൽ കുഴഞ്ഞുവീണത്. ഗായകൻ സുദീപ് കുമാർ അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. കൊല്ലത്താണ് സ്ഥിരതാമസം.
ലൈലയും റഷീദയുമാണ് ഭാര്യമാർ. മക്കൾ: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉൻമേഷ്.
കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതജ്ഞന്റെ അടുത്തുനിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
മ്യൂസിക് കോളേജിൽ നിന്ന് ഗാനഭൂഷണം പൂർത്തിയാക്കിയശേഷം വർക്കലയിൽ സംഗീതാലയ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു.മദ്രാസിൽ എ.വി.എം സ്റ്റുഡിയോയിൽ വച്ച് എസ്.ജാനകിക്കൊപ്പം പാടിയ 'വീണ വായിക്കുമെൻ വിരൽത്തുമ്പിലെ..' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. പിന്നീട് 'മുക്കുവനെ സ്നേഹിച്ച ഭൂതം" എന്ന സിനിമക്കുവേണ്ടി കെ.ജെ.ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..' എന്ന ഗാനം ഹിറ്റായി.ഓൾ കേരള മുസീഷ്യൻസ് ആൻഡ് ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |