കൊച്ചി: പെരുമ്പാവൂർ കേന്ദ്രീകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെമ്പ്, പിത്തള, ഓട് സാമഗ്രികൾ കവരുന്ന സംഘത്തിലെ 4 യുവാക്കളെ പാലാരിവട്ടം പൊലീസ് പിടികൂടി. അസാം സ്വദേശികളായ അക്ബർ അലി (22), ഭാസ്കർ ബഡാ (23), റോഷിത് ഉൾഹഖ് (26), ഇമ്രാൻ സുഹൈൽ (26) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ നിന്ന് ഇടപ്പള്ളി ബൈപ്പാസ് റോഡിലെ ആർക്ക് എന്ന സ്ഥാപനത്തിൽ നിന്ന് കവർന്ന ചെമ്പ് കമ്പികളുൾപ്പെടെ കണ്ടെടുത്തു.
ഇന്നലെ രാവിലെ തമ്മനം പുതിയറോഡ് പള്ളിപ്പടി ഭാഗത്തെ ആക്രിക്കട പരിസരത്ത് നിന്ന് ഇവരുൾപ്പെടെ അഞ്ച് അസാമികളെ തൊടുപുഴ പൊലീസ് പിടികൂടിയിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് നാല് പേരെ പാലാരിവട്ടം പൊലീസിന് കൈമാറി. പെരുമ്പാവൂരിലാണ് മോഷണ സംഘത്തിന്റെ താവളമെന്നാണ് പൊലീസിന് കിട്ടിയ വിവരം. എറണാകുളം നഗരം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് മോഷണം. ഇരുമ്പ്, ചെമ്പ് സാധനങ്ങളാണ് കടത്തുന്നത്. ഇലക്ട്രിക്കൽ വയറുകൾ ഊരിയെടുത്ത് ചെമ്പ് കമ്പി മുറിച്ചെടുക്കും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |