
കൊല്ലം : ആധാർ അടക്കമുള്ള വ്യാജ രേഖകളുമായി വർഷങ്ങളാ.യി കേരളത്തിൽ താമസിച്ചുവന്ന പത്ത് ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായി. കൊട്ടാരക്കരയിൽ നിന്നാണ് അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. മിലിട്ടറി ഇന്റലിജൻസ് , എ.ടി.എസ്, കേരള പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
എം.സി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് ആക്രിക്കടയുമായി ബന്ധപ്പെട്ട് താമസിച്ചു വരികയായിരുന്നു സംഘം. 12 വർഷമായി കേരളത്തിൽ താമസിക്കുന്ന ബംഗ്ലാദേശുകാരി മംമ്താസാണ് ബാക്കി 9 പേരെയും കൊട്ടാരക്കരയിലെത്തിച്ചത് എന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി ഇവരും കേരളത്തിൽ വിവിധ ഇടങ്ങളിൽ താമസിച്ചു വരികയാണ്. ചവറയിൽ താമസിച്ചിരുന്നവർ ഒരു മാസം മുമ്പാണ് കൊട്ടാരക്കരയിലേക്ക് താമസം മാറ്റിയത്. എല്ലാവർക്കും ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. പേരും വിലാസവും അടക്കം യഥാർത്ഥ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മിലിട്ടറി ഇന്റലിജൻസ് സംഘം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കൊട്ടാരക്കരയിലെത്തിയത്. സംഘാംഗങ്ങളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടത്. ഇവർക്ക് വ്യാജരേഖകൾ നിർമ്മിക്കാൻ സഹായം നൽകിയവരെ കുറിച്ചും അന്വേഷണം നടക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |