
തിരുവനന്തപുരം: സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമടക്കം രാഷ്ട്രീയ അതിപ്രസരം പാടില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഉന്നതിക്കും ക്ഷേമത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനുമായിരിക്കണം പ്രാധാന്യം നൽകേണ്ടത്. ദേശീയ വിദ്യാഭ്യാസനയം അതേപടി നടപ്പാക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.
എല്ലാവർക്കും അവരവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ, വിദ്യാഭ്യാസമേഖല രാഷ്ട്രീയത്തിന് അതീതമായിരിക്കണം. ക്യാമ്പസ് രാഷ്ട്രീയം വിദ്യാർത്ഥികൾക്ക് ദോഷമായി ബാധിക്കരുത്. രാജ്ഭവനിൽ വൈസ്ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണർ പറഞ്ഞു.
ഗവേഷണത്തിനായിരിക്കണം സർവകലാശാലകളിൽ പ്രാധാന്യം നൽകേണ്ടത്. സമൂഹത്തിന് ഉപയുക്തമായ ഗവേഷണ ഫലങ്ങളുണ്ടാവണം. തീരസുരക്ഷ, സമുദ്രസുരക്ഷ, തുറമുഖ വികസനം എന്നിവയിലടക്കം കോഴ്സുകളുണ്ടാവണം. വ്യവസായ പ്രമുഖരുമായി ചർച്ചചെയ്ത് പാഠ്യപദ്ധതിയുണ്ടാക്കണം. ഇന്ത്യൻ നോളഡ്ജ് സിസ്റ്റം അടിസ്ഥാനമാക്കി കൂടുതൽ നൂതന കോഴ്സുകളുണ്ടാക്കണം. കാലഘട്ടത്തിന് അനുസൃതമായിരിക്കണം പുതിയ കോഴ്സുകൾ. വൈസ്ചാൻസലർമാർ കോളേജുകൾ സന്ദർശിക്കണം.
ഗവർണർ വരും
കുട്ടികളുമായും അദ്ധ്യാപകരുമായും ഒരുദിവസം സംവദിക്കാൻ ഗവർണർ സർവകലാശാലകളിലെത്തും. പോരായ്മകൾ നേരിട്ട് ചോദിച്ചറിയും. 'പരീക്ഷയും ഫലപ്രഖ്യാപനവും കൃത്യസമയത്ത് നടക്കണം. വിദ്യാർത്ഥികളുടെ പരാതിപരിഹാരത്തിന് ഓംബുഡ്സ്മാനുണ്ടാവണം. കൂടുതൽ ഒളിമ്പ്യന്മാരെ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്പോർട്സ് പരിശീലനമടക്കം നൽകണം. അദ്ധ്യാപക ഒഴിവുകളിൽ തടസങ്ങൾ നീക്കി നിയമനം നടത്തണം." സർവകലാശാലകളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും താൻ തേടുമെന്നും വി.സിമാരോട് ഗവർണർ പറഞ്ഞു. ഔദ്യോഗികാവശ്യത്തിന് ഡൽഹിയിലായിരുന്ന സംസ്കൃതം, സാങ്കേതികം വി.സിമാരൊഴികെ 11വി.സിമാരും പങ്കെടുത്തു. സംസ്കൃതം, സാങ്കേതികം യൂണിവേഴ്സിറ്റികളുടെ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.
കൗൺസിലിനെതിരേ കണ്ണൂർ വി.സി
ഉപദേശക സ്വഭാവം മാത്രമുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിൽ അക്കാര്യം മറന്ന് ഉത്തരവുകളിറക്കുന്നതായി കണ്ണൂർ സർവകലാശാല വി.സി ഡോ.കെ.കെ.സാജു യോഗത്തിൽ പറഞ്ഞു. കൗൺസിൽ ചെയർമാനായ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലെ ചർച്ചകൾ ഉത്തരവുകളായി ഇറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാഡമിക് സമിതികളിൽ കൂടുതൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തണമെന്നും സർക്കാർ അനുമതിക്ക് കാലതാമസം വരുത്തുന്നതിനാൽ പല തീരുമാനങ്ങളും അപ്രസക്തമാവുന്നെന്നും മറ്റൊരു വി.സി ചൂണ്ടിക്കാട്ടി.
ഇലയിട്ട് സദ്യവിളമ്പി ഗവർണർ
വൈസ്ചാൻസലർമാർക്ക് ഗവർണർ ഇലയിട്ട് രണ്ട് പായസം സഹിതം സദ്യ വിളമ്പി. അടപ്രഥമനും, സേമിയ പായസവും ബോളിയും കേക്കും സഹിതമുള്ള സദ്യ വി.സിമാർക്കൊപ്പം ഗവർണറും ആസ്വദിച്ച് കഴിച്ചു. ഗവർണറായി ചുമതലയേറ്റ ശേഷം രാജ്ഭവനിലെ ആദ്യസദ്യയായിരുന്നു ഇത്.
സെനറ്റ് യോഗത്തിൽ പങ്കെടുക്കും: ഗവർണർ
തിരുവനന്തപുരം: എല്ലാ സർവകലാശാലകളുടെയും സെനറ്റ് യോഗത്തിൽ താൻ പങ്കെടുക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ബിഹാറിൽ 20 സർവകലാശാലകളുടെ സെനറ്റ് യോഗങ്ങളിൽ ഒന്നിലേറെ തവണ താൻ പങ്കെടുത്തിട്ടുണ്ട്. അതേ രീതിയിലാവും കേരളത്തിലും. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് വേണ്ടിയല്ലാതെ അക്കാഡമിക് കാര്യങ്ങൾക്കായും സെനറ്റ് യോഗം ചേരണം. ആ യോഗത്തിലാവും ചാൻസലറായ താൻ പങ്കെടുക്കുകയെന്നും വൈസ്ചാൻസലർമാരുടെ യോഗത്തിൽ ഗവർണർ പറഞ്ഞു. ആരോഗ്യ സർവകലാശാലയുടെ ഫെബ്രുവരിയിലെ ബിരുദ ദാന ചടങ്ങിലും പങ്കെടുക്കും.
ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് ശുപാർശ ഉടൻ
തിരുവനന്തപുരം: ഗവർണർ ആർലേക്കറുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിക്കാനുള്ള ശുപാർശ രാജ്ഭവൻ ഉടൻ സർക്കാരിന് കൈമാറും. പേഴ്സണൽ സ്റ്റാഫിൽ നാലുപേർ മാത്രമാണുള്ളത്. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി) പ്രതീഷ് ദേശായി ഗവർണർക്കൊപ്പം എത്തിയിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ അഡി.പി.എയായി നിയമിച്ചിരുന്ന ഹരി എസ് കർത്ത ഗവർണർ മാറിയതോടെ ചുമതലയൊഴിഞ്ഞു. അദ്ദേഹത്തെ ആർലേക്കറുടെയും സ്റ്റാഫിൽ ഉൾപ്പെടുത്തിയേക്കും. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല. ഗവർണർ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ഇവരും ചുമതലയൊഴിയും. ഗവർണറുടെ ടൂർ സൂപ്രണ്ട് തസ്തികയിലും നിയമനം നടത്താം. ഗവർണറുടെ സെക്രട്ടറി ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേന്ദ്രകുമാർ ദൊഡാവത്താണ്. എ.ഡി.സിയായി പൊലീസിലെ എസ്.പിയെ നിയമിക്കും. സൈന്യത്തിൽ നിന്നൊരു എ.ഡി.സിയുമുണ്ടാവും.
ഗവർണറെ സന്ദർശിച്ച് ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് ഇന്നലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു. അവധിയിലായിരുന്നതിനാൽ ഗവർണർ ചുമതലയേറ്റപ്പോൾ ഡി.ജി.പി രാജ്ഭവനിൽ എത്തിയിരുന്നില്ല. പി.എസ്.സി ചെയർമാൻ എം.ആർ ബൈജുവും കമ്മിഷൻ അംഗങ്ങളും ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദനും ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |