
കണ്ണൂർ: പി.എസ്.സി ഔദ്യോഗിക ബുള്ളറ്റിനിൽ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രം മാറി നൽകിയത് വിവാദത്തിൽ. പി.എസ്.സി പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക വാർത്താപത്രമായ സമകാലികത്തിന്റെ മേയ് 15ലെ ലക്കത്തിന്റെ അവസാന പേജിലാണ് ഗുരുതരമായ പിഴവ് കടന്നുകൂടിയത്. 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ പേരിനുതാഴെയാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ചേർത്തത്. മോഹൻലാൽ, കല്യാണി പ്രിയദർശൻ, അനശ്വര രാജൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് അവാർഡ് ജേതാക്കളുടെ പട്ടികയിൽ ആകാശിന്റെ ചിത്രം ഉൾപ്പെട്ടത്.
കണ്ണൂരിലെ സി.പി.എം പ്രവർത്തകനായ ആകാശ് തില്ലങ്കേരി സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ ആരോപണവിധേയനാണ്. ഉദ്യോഗാർത്ഥികൾ പി.എസ്.സി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനായി ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണിത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.രാഹുൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |