
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കുറ്റപത്രം വിചാരണക്കോടതിയിൽ എന്ന് സമർപ്പിക്കാനാകുമെന്നും എസ്.ഐ.ടി അന്ന് അറിയിക്കണം. 2025ൽ സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയതിൽ പ്രതികളുടെ പങ്കും ഉദ്യോഗസ്ഥരുടെ വീഴ്ചയും വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണത്തിന് ഇനി സമയം നീട്ടി നൽകില്ലെന്നും ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്.ശശിധരൻ ഇന്നലെ കോടതിയിൽ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങൾ കഴിഞ്ഞവർഷം ചെന്നൈയിലെത്തിച്ചതിനു പിന്നിലെ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണമെന്നും അറിയിച്ചു. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സന്നിധാനത്തുനിന്ന് വിഗ്രഹങ്ങൾ മാറ്റിയതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. പ്രതികൾ തമ്മിലുള്ള ആശയവിനിമയവും ദേവസ്വം ബോർഡിന്റെ അന്നത്തെ തീരുമാനങ്ങളും ഇതിലേക്കാണ് സൂചന നൽകുന്നത്. ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |