
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ ഏറെയും തൊഴിലാളികളാണ്. പത്തു ശതമാനം വരുന്ന ഉയർന്ന വരുമാനക്കാരുടെ പേരിൽ അവർക്ക് സൗജന്യം നിഷേധിക്കേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കേണ്ടതല്ലേ? വരുമാനമില്ലാത്തവരെ പ്രത്യേകം എങ്ങനെ കണ്ടെത്തുമെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സൗജന്യയാത്രയ്ക്ക് ഖജനാവിൽ നിന്ന് 800 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് ഹർജിക്കാരനായ എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസിന്റെ അഭിഭാഷകൻ വാദിച്ചു. ബസ് ചാർജ് സ്ത്രീകൾക്ക് ബാദ്ധ്യതയാണെന്ന് പഠനങ്ങൾ ഇല്ലെന്നും വിശദീകരിച്ചു.
എന്നാൽ ഹർജിക്കാരന്റെ കുടുംബത്തിലെ സ്ത്രീകൾക്കും ഗുണകരമാണല്ലോയെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണത്തിനും അവരുടെ അന്തസുയർത്തുന്നതിനുമാണ് സൗജന്യ യാത്ര അനുവദിച്ചത്. എട്ട് സംസ്ഥാനങ്ങളിൽ ഇത്തരം സൗജന്യമുണ്ട്. സ്ത്രീകൾക്ക് ഇളവ് അനുവദിക്കുന്നതിൽ ഭരണഘടനാവിരുദ്ധതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും വിശദീകരിച്ചു. തുടർന്ന് ഹർജി വിധിപറയാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |